കൊച്ചി :കോവിഡ് രോഗത്തെ തുടര്‍ന്ന് പ്രവാസി മലയാളികള്‍ വിദേശത്ത് അനുദിനം മരണത്തിന് കീഴടങ്ങുകയും ആയിരക്കണക്കിന് ആളുകള്‍ നാട്ടിലേക്ക് മടങ്ങാന്‍ നിര്‍വ്വാഹമില്ലാതെ നില്‍ക്കുമ്പോഴും കേന്ദ്ര- കേരള സര്‍ക്കാറുകള്‍ തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്ന് യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് കെ എ മുഹമ്മദ് ആസിഫ് ആവശ്യപ്പെട്ടു. പ്രവാസി മലയാളികളുടെ കാര്യത്തില്‍ കേന്ദ്ര കേരള സർക്കാരുകൾ അടിയന്തിര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട്
മുസ്ലിം യൂത്ത് ലീഗ് എറണാകുളം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളം കളക്ടറേറ്റിന് മുമ്പിൽ നിയമലംഘന ഉപരോധ സമരം ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് വ്യാപന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ നാള് മുതല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രവാസികളോട് കാണിച്ചത് തീര്‍ത്തും അവഗണനയാണ്. മതിയായ കൊറന്റൈൻ സംവിധാനങ്ങള്‍ ഒരുക്കാതെ നാട്ടിലെത്തിയവരെയും സര്‍ക്കാര്‍ ബുദ്ധിമുട്ടിലാക്കുകയുണ്ടായി. നാടിന്റെ നട്ടെല്ലായ പ്രവാസികളെ മരണത്തിന് വിട്ട് കൊടുക്കാതെ അവരെ നാട്ടിലെത്തിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറുകൾ തയ്യാറാവണമെന്നും ആസിഫ് ആവശ്യപ്പെട്ടു
യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റ് പി എ സലിം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അൻസാർ മുണ്ടാട്ട് സ്വാഗതം ആശംസിച്ചു. ദുരിതത്തിലകപ്പെട്ട പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കുക, മരണപ്പെട്ടവര്‍ക്ക് ധനസഹായം പ്രഖ്യാപിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ സമരക്കാർ മുഴക്കി. കുത്തിയിരുന്ന് പ്രതിഷേധിച്ച സമരക്കാരെ പോലീസ് ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്ത് നീക്കി. ഉപരോധ സമരത്തിൽ യൂത്ത് ലീഗ് ജില്ല വൈസ് പ്രെസിഡന്റ്മാരായ കെ പി ജലീൽ, പി എം നാദിർഷ, സെക്രട്ടറിമാരായ പി എ ശിഹാബ്, കെ എ ഷുഹൈബ്, ടി എ ഫാസിൽ എന്നിവർ നേതൃത്വം നൽകി