മദീനയിൽ തിരക്കേറി; തീർഥാടകർക്കുള്ള ഹോട്ടലുകളുടെ എണ്ണത്തിൽ 93% വർധന
ജിദ്ദ: ശരത്കാല സ്കൂൾ അവധിയോടനുബന്ധിച്ച് ആഭ്യന്തര-വിദേശ സന്ദർശകർ മദീനയിൽ ഒഴുകിയെത്തുന്നു. ഹോട്ടലുകളിലും മറ്റു താമസകെട്ടിടങ്ങളിലും ആളുകളെ സ്വീകരിക്കുന്ന നിരക്ക് ഗണ്യമായി ഉയർന്നതായി ടൂറിസം മന്ത്രാലയം വ്യക്തമാക്കി.
ഔദ്യോഗിക കണക്കുകളനുസരിച്ച് 2023-2024 കാലയളവിൽ മദീനയിലെ ഹോട്ടലുകളുടെ എണ്ണത്തിലുള്ള വളർച്ചാ നിരക്ക് 93 ശതമാനമായി ഉയർന്നു. ലൈസൻസുള്ള ഹോട്ടലുകളുടെയും താമസകേന്ദ്രങ്ങളുടെയും എണ്ണം 230-ൽ നിന്ന് 480 ആയി. 2025 ന്റെ ആദ്യ പകുതിയിൽ രാജ്യത്തെ ഏറ്റവും ഉയർന്ന ഹോട്ടൽ ഒക്യുപൻസി നിരക്കായ 74%വും മദീന കൈവരിച്ചു.സന്ദർശകരുടെ എണ്ണത്തിലും താമസദിവസങ്ങളുടെ ശരാശരിയിലും ഉണ്ടായ വർധനവാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ടൂറിസം അസോസിയേഷൻ തലവൻ ഇമാദ് മൻഷി പറഞ്ഞു. കിഴക്കൻ ഭാഗത്തും ഹിജ്റ പാതയിലുമായി വരുന്ന വിഷൻസ് ഓഫ് ദി സിറ്റി പദ്ധതി പൂർത്തിയാകുന്നതോടെ 2030ൽ മദീന 3 കോടി തീർഥാടകരെ സ്വീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.


