വാഷിംഗ്ടൺ: ഇറാൻ്റെ മൂന്ന് ആണവ കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. വൈറ്റ്ഹൗസിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. ഭൂഗർഭ ആണവ കേന്ദ്രമായ ഫോർദോ തകർത്തെന്നും ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇറാൻ ചർച്ചകൾക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട ട്രംപ് സമാധാനം അല്ലെങ്കിൽ ദുരന്തം എന്ന മുന്നറിയിപ്പും ഇറാന് നൽകി. ‘ഇത് തുടരാൻ കഴിയില്ല. ഒന്നുകിൽ സമാധാനം അല്ലെങ്കിൽ കഴിഞ്ഞ എട്ടുദിവസമായി സാക്ഷ്യം വഹിക്കുന്നതിനെക്കാൾ ഗുരുതരമായ ദുരന്തമായിരിക്കും ഇറാനെ’ന്നായിരുന്നു ട്രംപ് വ്യക്തമാക്കിയത്. നിരവധി ലക്ഷ്യങ്ങൾ ഇനിയും ബാക്കിയാണ് എന്ന മുന്നറിയിപ്പും ട്രംപ് നൽകി. ചർച്ചകൾക്ക് ഇറാൻ തയ്യാറായില്ലെങ്കിൽ പ്രത്യാഘാതം രൂക്ഷമായിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ഇറാൻ്റെ ആണവകേന്ദ്രങ്ങൾക്കെതിരെ നടന്ന ആക്രമണം ഗംഭീര വിജയമായിരുന്നെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാൻ്റെ തന്ത്രപ്രധാനമായ ആണവ സമ്പുഷ്ടീകരണ സൗകര്യങ്ങൾ പൂർണ്ണമായും ഇല്ലാതാക്കിയെന്നും ട്രംപ് പ്രഖ്യാപിച്ചു. മിഡിൽ ഈസ്റ്റിനെ ഭീഷണിപ്പെടുത്തുന്ന ഇറാൻ ഇപ്പോൾ സമാധാനത്തിന് വഴങ്ങണമെന്നും അവർ അതിന് തയ്യാറായില്ലെങ്കിൽ ഭാവിയിലെ ആക്രമണങ്ങൾ വളരെ വലുതും വളരെ എളുപ്പവുമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാനിൽ ബാക്കിയുള്ള ലക്ഷ്യങ്ങൾ ഭേദിക്കാൻ അമേരിക്കയ്ക്ക് വേഗത്തിലും കൃത്യതയിലും മികവോടെയും സാധിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ‘ഇറാൻ നിർമ്മിച്ച ഫോർദോ, നദാൻസ്, ഇസ്ഫഹാൻ തുടങ്ങിയ വിനാശകരമായ ആണവ കേന്ദ്രങ്ങളുടെ പേര് അവർ അത് നിർമ്മിച്ച കാലം മുതൽ എല്ലാവരും കേൾക്കുന്നതാണ്. ലോകത്തിന് ഭീഷണിയായഇറാൻ്റെ ആണവ സമ്പുഷ്ടീകരണ ശേഷി ഇല്ലാതാക്കുകയായിരുന്നു അമേരിക്കയുടെ ലക്ഷ്യം’, ട്രംപ് വ്യക്തമാക്കി.