തെഹ്റാൻ: കടുത്ത സാമ്പത്തിക പ്രതിസന്ധി മുൻനിർത്തി ഇറാനിൽ പടരുന്ന പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. പ്രക്ഷോഭം അടിച്ചമർത്തിയാൽ ഇടപെടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് താക്കീത് നൽകി. ഇടപെട്ടാൽ മാരകമായി തിരിച്ചടിക്കുമെന്ന് ഇറാൻ പ്രതികരിച്ചു.
ഒരാഴ്ച പിന്നിട്ട ഇറാൻ പ്രക്ഷോഭം ഭരണകൂടത്തിന് കൂടുതൽ തലവേദനയായി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഒരു വിഭാഗം ജനങ്ങൾ ഭരണകൂടത്തിനെതിരെ രംഗത്തുവന്നത്.പ്രക്ഷോഭകരും സുരക്ഷാ വിഭാഗവും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മരണം എട്ടായി. രാജ്യത്തെ സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധിയിലായതിനെ തുടർന്ന് പണപ്പെരുപ്പവും വിലക്കയറ്റം രൂക്ഷമാണ്. ഇതാണ് തെരുവിലിറങ്ങാൻ തങ്ങളെപ്രേരിപ്പിച്ചതെന്നാണ് പ്രഷോഭകാരികൾ പറയുന്നത്. തെഹ്റാന് 300 കി.മീ. തെക്കുപടിഞ്ഞാറുള്ള ലോറിസ്താൻ പ്രവിശ്യയിലെ അസ്ന മേഖലയിലാണ് പ്രക്ഷോഭം രൂക്ഷമായത്.


