വിഷ്വൽ ഇഫക്ട്സ് രംഗത്തെ അതികായൻ ടെക്നികളർ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചു. പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ ഓഫീസുകളാണ് ഒരു മുന്നറിയിപ്പുമില്ലാതെ അടച്ചുപൂട്ടിയത്. ഇതോടെ മലയാളികൾ ഉൾപ്പടെ 3,200-ലധികം ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടു.
ടെക്നികളർ ഗ്രൂപ്പ് സാമ്പത്തികമായി വലിയ തകർച്ചയുടെ വക്കിലാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനെതുടർന്ന് ടെക്നികളർ ഡയറക്ടർമാർ കമ്പനി വിൽക്കാൻ ശ്രമിച്ചെങ്കിലും ഇത് ആരും ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. സാമ്പത്തിക ദുർവിനിയോഗം, അമിതമായ ചെലവ്, പണമൊഴുക്ക് എന്നിവയാണ് ടെക്നികളർ വിഎഫ്എക്സ് ആനിമേഷൻ സ്റ്റുഡിയോകൾ പെട്ടെന്ന് അടച്ചുപൂട്ടാൻ കാരണമായത്.
ഫെബ്രുവരി മാസത്തിലെ ശമ്പളം പോലും നൽകാതെയാണ് കമ്പനി ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് ആരോപണമുണ്ട്. കമ്പനി സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഇന്ത്യൻ മേധാവി ബിരേൻ ഘോഷ് മുമ്പ് സമ്മതിച്ചിരുന്നു. എന്നാൽ കമ്പനിയുടെ ആസ്ഥാനത്തുനിന്ന് ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ശമ്പളം മുടങ്ങിയതും ജോലി പോയതും ജീവനക്കാരെ ഏറെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. കമ്പനിയുടെ ഓൺലൈൻ യോഗത്തിൽ സാമ്പത്തിക പ്രതിസന്ധി സമ്മതിച്ച ബിരേൻ ഘോഷ്, കമ്പനി ആസ്ഥാനത്തുനിന്ന് ഫണ്ട് ലഭിച്ചില്ലെന്നും വ്യക്തമാക്കിയിരുന്നു. ജീവനക്കാരോട് ശമ്പളം നൽകുന്ന കാര്യം എച്ച്ആർ വിഭാഗം പരിഗണിക്കുന്നുണ്ടെന്ന് പറഞ്ഞെങ്കിലും എന്ന് നൽകുമെന്ന് വ്യക്തമാക്കിയിരുന്നില്ല.


