മോസ്കോ: ലോക ഫുട്ബോൾ ആരാധകർ കണ്ണും കാതും നട്ട് കാത്തിരുന്ന റഷ്യൻ വേൾഡ് കപ്പ് ഫ്രാൻസിന്. ഇരുപത് വർഷത്തിന് ശേഷമാണ് തങ്ങളുടെ രണ്ടാം സുവർണകിരീടത്തിൽ ഫ്രാൻസ് മുത്തമിട്ടത്. കലാശപ്പോരാട്ടത്തിൽ ക്രൊയേഷ്യക്ക് എതിരെ ഒരവസരവും നൽകാതെയുള്ള പടയോട്ടത്തിലായിരുന്നു ഫ്രഞ്ച് ടീം. ആരാധകരെ നിരാശരാക്കി രണ്ടിനെതിരെ നാല് ഗോളുകൾ നേടിയാണ് ഫ്രാൻസ് കപ്പ് സ്വന്തമാക്കിയത്.
കളിയുടെ തുടക്കത്തിൽ ക്രൊയേഷ്യയുടെ ആക്രമണത്തെ മറികടന്ന് ഫ്രഞ്ച് പട ഒരു ഗോളിന് മുന്നിൽ. 18ാം മിനിറ്റിൽ മരിയോ മൻസൂകിച്ചിന്റെ സെൽഫ് ഗോളിലൂടെയാണ് ഫ്രാൻസ് മുന്നിലെത്തിയത്. ബോക്സിന് തൊട്ട് പുറത്ത് നിന്നും ആന്റോയിൻ ഗ്രീസ്മാൻ എടുത്ത മനോഹരമായ ഫ്രീകിക്ക് മൻസൂക്കിച്ചിന്റെ തലയിൽ തട്ടി ക്രൊയേഷ്യൻ വലയിൽ എത്തുകയായിരുന്നു. ഗ്രീസ്മാനെ ബ്രോസോവിച്ച് വീഴ്ത്തിയതിനായിരുന്നു ഫ്രാൻസിന് അനുകൂലമായ ഫ്രീകിക്ക് റഫറി വിധിച്ചത്.
ഫ്രാൻസ് തുടക്കത്തിൽ നേടിയ ലീഡിന് അധിക ആയുസ് നൽകാതെ സമനില പിടിച്ച് ക്രൊയേഷ്യ. 28ആം മിനിറ്റിൽ ഇവാൻ പെരിസിച്ച് നേടിയ മിന്നൽ ഗോളിലൂടെയാണ് ക്രൊയേഷ്യ ഒപ്പത്തിനൊപ്പം എത്തിയത്. മഗോജ് വിദയിൽ നിന്ന് ലഭിച്ച പന്തിനെ വഴക്കിയെടുത്ത് ഇവാൻ പെരിസിച്ചിന്റെ സുന്ദരൻ വോളി ഗോൾകീപ്പർ ഹ്യൂഗോ ലോറിസിനെ കബളിപ്പിച്ച് വലയിൽ എത്തിക്കുകയായിരുന്നു.
38ആം മിനിറ്റിൽ ആന്റോയിൻ ഗ്രീസ്മാൻ പെനാൽറ്റിയിലൂടെയാണ് ഫ്രാൻസിന്റെ രണ്ടാം ഗോൾ നേടിയത്. ഫ്രാൻസിന് അനുകൂലമായി ലഭിച്ച കോർണർ തടയാനുള്ള ശ്രമത്തിൽ പെരിസിച്ച് പന്ത് കൈകൊണ്ട് തടഞ്ഞതായി റഫറി വി.എ.ആറിന്റെ സഹായത്തോടെ വിധിച്ചതോടെയാണ് ക്രൊയേഷ്യക്ക് തിരിച്ചടിയായി പെനാൽറ്റി ഗോൾ പിറന്നത്.
59ആം മിനിറ്റിൽ പോൾ പോഗ്ബയാണ് ഫ്രാൻസിന്റെ മൂന്നാം ഗോൾ നേടിയത്. ഗ്രീസ്മാൻ നൽകിയ ഷോട്ട് പാസ് ഒരു മിന്നും ഷോട്ടിലൂടെ ഗോൾ കീപ്പർക്ക് ഒരവസരവും നൽകാതെ വലയിലേക്ക് കടക്കുകയായിരുന്നു.
ക്രൊയേഷ്യയെ ആകെ നിരാശയിലാക്കി എംബാപെയിലൂടെ ഫ്രാൻസിന്റെ നാലാം ഗോൾ 65 ആം മിനിറ്റിലാണ് പിറന്നത്. ലൂക്കാസ് ഹെർണാണ്ടസിന്റെ തകർപ്പൻ മുന്നേറ്റത്തിനൊടുവിൽ പന്ത് ലഭിച്ച കിലിയൻ എംബപെ ഈ ലോകകപ്പിലെ തന്റെ നാലാം ഗോൾ വിരിക്കുകയായിരുന്നു.
മറിയോ മൻസൂക്കിച്ചിലൂടെയാണ് 69 ആം മിനിറ്റിൽ ക്രൊയേഷ്യ മത്സരത്തിലെ രണ്ടാം ഗോൾ നേടിയത്. നായകൻ കൂടിയായ ഗോൾകീപ്പർ ഹ്യൂഗോ ലോറിസിന്റെ പിഴവിൽ നിന്നാണ് ക്രൊയേഷ്യ രണ്ടാം ഗോൾ മടക്കിയത്. ബാക് പാസായി വന്ന പന്ത് ക്ലിയർ ചെയ്യുന്നതിൽ താമസം വരുത്തിയ ലോറിസിന്റെ കാലിൽ നിന്നും വന്ന പന്ത് മൻസൂക്കിച്ച് വലയിൽ എത്തിക്കുകയായിരുന്നു.
തുടക്കത്തിലെ ഫ്രാൻസ് ബോക്സിലേക്ക് ആക്രമണം നടത്തിയ ക്രൊയേഷ്യൻ നിര കളിക്കളക്കത്തിൽ ആധിപത്യം പുലർത്തുന്ന കാഴ്ചയായിരുന്നു ഇരുപത് മിനിറ്റോളം തുടർന്നു. സെമി ഫെെനലിന് ഇറങ്ങിയ അതേ ഇലവനുമായി തന്നെയാണ് ഇരുടീമുകളും ഫെെനലിന് ഇറങ്ങിയത്.
അമീൻ ഗാന്ധി