സമാറ : നിർണായക പ്രീക്വാർട്ടർ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മെക്സിക്കോയെ കീഴടക്കി ബ്രസീൽ ക്വാർട്ടറിൽ കടന്നു. സൂപ്പർതാരം നെയ്മറും പകരക്കാരമായി ഇറങ്ങിയ ഫിർമീനോയുമാണ് ബ്രസീലിന് വേണ്ടി ഗോളടിച്ചത്.
51ആം മിനിട്ടിലാണ് മെക്സിക്കൻ പ്രതിരോധ നിരയെയും പേരു കേട്ട ഗോൾ കീപ്പർ ഗ്വില്ലർമ ഒചോവയെും വിറപ്പിച്ച് കൊണ്ട് നെയ്മർ ഗോൾ നേടിയത്. ബോക്സിന്റെ ഇടത് ഭാഗത്ത് നിന്നും വില്യൻ നൽകിയ മനോഹരമായ പാസ് ഗോളിയെ വെട്ടിച്ച് പോസ്റ്റിലേക്ക് തട്ടിയിടേണ്ട ചുമതലയേ നെയ്മറിനുണ്ടായിരുന്നുള്ളൂ. ലോകകപ്പിൽ നെയ്മർ നേടുന്ന ആറാമത്തെ ഗോളാണിത്. ഇനി ഗോൾ പിറക്കില്ലെന്ന് തോന്നിച്ചിടത്ത് നിന്നുമാണ് വീണ്ടും ബ്രസീലിയൻ താരങ്ങൾ ആക്രമണം തുടങ്ങിയത്. ആദ്യ ഗോളിലേത് സമാനമായ നീക്കത്തിലൂടെ നെയ്മർ ഗോൾ മുഖത്തേക്ക് നൽകിയ പാസ് വലം കാല് കൊണ്ട് ഫിർമീനോ തട്ടിയിടുകയായിരുന്നു. 88ആം മിനിട്ടിൽ ബ്രസീലിന്റെ രണ്ടാം ഗോൾ.
ഗോൾ രഹിതമായ ആദ്യ പകുതിയിൽ നെയ്മറും കൂട്ടരും മെക്സിക്കൻ പോസ്റ്റിലേക്ക് മിന്നലാക്രമണങ്ങൾ നടത്തിയെങ്കിലും ഗോൾമുഖത്ത് ഗ്വില്ലർമ ഒചോവ ഉയർത്തിയ വൻമതിൽ താണ്ടാൻ കഴിഞ്ഞില്ല. മത്സരത്തിന്റെ തുടക്കത്തിൽ ബ്രസീലിയൻ ഗോൾമുഖത്തേക്ക് നിരന്തരം ആക്രമണം അഴിച്ച് വിട്ട് പ്രതിരോധനിരയെ ഞെട്ടിക്കാനും മെക്സിക്കോയ്ക്കായി.