ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നാട്ടിലേയ്ക്ക് തിരികെ വരാന്‍ കാത്തുനില്ക്കുന്ന നമ്മുടെ സ്വന്തം നാട്ടുകാരുടെ യാത്ര തടയുന്നത് നന്ദികേടെന്ന് ഓള് ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും, ആഗോള തലത്തില്‍ അറിയപ്പെടുന്ന പൊതുജനാരോഗ്യ വിദഗ്ദ്ധനുമായ ഡോ. എസ്. എസ്. ലാലിന്റെ കുറിപ്പ്. നാട്ടിലേയ്ക്ക് തിരികെ വരേണ്ടവര്‍ ഗള്‍ഫില്‍ തന്നെ കൊവിഡ് ടെസ്റ്റ് ചെയ്യണമെന്ന് പറയുന്നത് തികച്ചും അശാസ്ത്രീയമാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും കുറിപ്പിലുണ്ട്.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:
ഗള്‍ഫുകാരോട് കാണിക്കുന്നത് ശുദ്ധ നന്ദികേട്
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നാട്ടിലേയ്ക്ക് തിരികെ വരാന്‍ കാത്തുനില്ക്കുന്ന നമ്മുടെ സ്വന്തം നാട്ടുകാരുടെ യാത്ര തടയുന്നത് ഏറ്റവും സഭ്യമായ ഭാഷയില്‍ പറഞ്ഞാല്‍ നന്ദികേടാണ്. നാട്ടിലേയ്ക്ക് തിരികെ വരേണ്ടവര്‍ ഗള്‍ഫില്‍ തന്നെ കൊവിഡ് ടെസ്റ്റ് ചെയ്യണമെന്ന് പറയുന്നത് തികച്ചും അശാസ്ത്രീയമാണ്. അക്രമമാണ്. ഗള്‍ഫില്‍ ജീവിക്കുന്ന സഹോദരങ്ങളുടെ മനുഷ്യാവകാശ ലംഘനമാണ്.
യാത്രയ്ക്ക് മുമ്പ് ഗള്‍ഫില്‍ കൊവിഡ് ടെസ്റ്റ് ചെയ്ത് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയാലേ നാട്ടിലേയ്ക്ക് വരാന്‍ അനുവദിക്കാവൂ എന്ന ബുദ്ധി സര്‍ക്കാരിന് ഉപദേശിച്ചു കൊടുത്തവരെ വിവരദോഷികള്‍ എന്ന് ആരെങ്കിലും വിളിച്ചാല്‍ എതിര്‍ക്കാന്‍ കഴിയില്ല. ആരോടും ആലോചിക്കാതെ എ.സി. റൂമുകളില്‍ ഇരുന്ന് എടുക്കുന്ന ഇത്തരം തീരുമാനങ്ങള്‍ക്ക് അടിസ്ഥാനം സ്വന്തം അറിവില്ലായ്മയില്‍ അവര്‍ക്കുള്ള അഹങ്കാരമാണ്.
പുറത്തു നിന്നും വരുന്നവരെ നാട്ടിലുള്ളവര്‍ തെറ്റിദ്ധരിക്കാനും സംശയദൃഷ്ടിയോടെ കാണാനും ഇടയാക്കുന്ന നടപടിയാണിത്. മനുഷ്യരെ തമ്മില്‍ അകറ്റാനും തമ്മിലടിപ്പിക്കാനും വേണ്ടി മാത്രം ഉപയോഗപ്പെടുന്ന കാര്യമാണിത്. ഈ തീരുമാനം അടിയന്തിരമായി പിന്‍വലിക്കണം.
അത്യന്തം ഗുരുതരമായ ഒരു സാഹചര്യത്തിലൂടെ ലോകം കടന്നു പോകുമ്പോള്‍ അവനവന്റെ നാട്ടുകാരെ അവനവന്റെ സര്‍ക്കാര്‍ തന്നെ സംരക്ഷിക്കുകയെന്ന മിനിമം മര്യാദ നമ്മള് കാണിക്കേണ്ടതുണ്ട്. ലോകത്തെ ചെറുതും വലുതുമായ എല്ലാ രാജ്യങ്ങളും ഈ മര്യാദ കാണിക്കുന്നുണ്ട്. ആ സമയത്താണ് നമ്മള് ഈ വൃത്തികേട് കാണിക്കുന്നത്.
ഗള്‍ഫിലെ ഭൂരിപക്ഷം മലയാളികളും കഠിനാദ്ധ്വാനം ചെയ്ത് ജീവിക്കുന്നവരാണ്. അവരുടെ വിയര്‍പ്പിന്റെ ഗുണഭോക്താക്കളല്ലാത്ത ഒരു സര്‍ക്കാരോ രാഷ്ടീയപ്പാര്ട്ടിയോ നേതാവോ സ്ഥാപനമോ മനുഷ്യനോ നാട്ടിലില്ല. അവരെ ഗള്‍ഫില്‍ സന്ദര്‍ശിച്ച് പുകഴ്ത്തി കയ്യടി വാങ്ങി പിരിവെടുക്കാത്ത സര്‍ക്കാരോ സംഘടനയോ ഇല്ല. അമച്വര്‍ കലാകാരന്മാര് തൊട്ട് വലിയ സൂപ്പര്‍ താരങ്ങളും പത്മ അവാര്ഡുകാരും സാഹിത്യകാരന്മാരും സാംസ്കാരിക നേതാക്കളും ഒക്കെ ഗര്ഫുകാരുടെ വിയര്പ്പിനെക്കൂടി വളമാക്കി വളര്‍ന്നവരാണ്. അവരൊക്കെ വായ തുറന്ന് സര്‍ക്കാരിനെ ഉപദേശിക്കണം.
ഗള്‍ഫിലായാലും ടെസ്റ്റ് ചെയ്ത് പോസിറ്റീവ് ആയവര്‍ പുറത്തിറങ്ങാന്‍ പറ്റാതെ ഐസൊലേഷനിലോ ആശുപത്രിയിലോ ആണ്. അവരെങ്ങനെ വിമാനത്താവളത്തില്‍ എത്തും? ഇനി, ടെസ്റ്റ് ചെയ്യണമെങ്കില്‍ തന്നെ രോഗലക്ഷണമുള്ളവര്‍ക്ക് മാത്രമേ അവിടങ്ങളിലും സൗജന്യമായി അത് ലഭ്യമാകൂ. ‘എനിക്ക് നാട്ടിലേയ്ക്ക് യാത്ര പോണം, ഫ്രീയായി ഒന്ന് ടെസ്റ്റ് ചെയ്ത് തരുമോ’ എന്ന് ചോദിച്ചാല്‍ പോയി പണി നോക്കാന്‍ അവര്‍ പറയും. ഇനി സ്വകാര്യ ലബോറട്ടറിയില്‍ ചെയ്യാമെന്ന് കരുതിയാല്‍ ചുരുങ്ങിയത് നാട്ടിലെ പതിനായിരം രൂപയോളം ചെലവുണ്ട്. ജോലി നഷ്ടപ്പെട്ട് ശമ്പളമില്ലാതെ കഴിയുന്ന നിരവധി പേരാണ് നാട്ടില്‍ വരാന്‍ നോക്കുന്നത്. അവര്‍ കെ.എം.സി.സി. പോലുള്ള വലിയ മലയാളി സംഘടനകളുടെ സംരക്ഷണയിലാണ് പിടിച്ചു നില്‍ക്കുന്നത്. മറ്റാരെങ്കിലും കൊടുത്ത കാശിനോ കടം വാങ്ങിയ കാശിനോ ടിക്കറ്റെടുത്ത് തിരികെ വരാന്‍ നോക്കുന്ന പാവം മനുഷ്യരെക്കൊണ്ട് പതിനായിരം രൂപയുടെ ടെസ്റ്റ് കൂടി ചെയ്യിക്കുന്നത് ക്രൂര വിനോദമാണ്. അല്ലെങ്കില്‍ ഗള്‍ഫ് എയര്‍പോര്‍ട്ടുകളില്‍ സൗജന്യ ടെസ്റ്റിനുള്ള സംവിധാനം നമ്മുടെ സര്‍ക്കാര്‍ തന്നെ ഏര്‍പ്പെടുത്തണം.
കാശ് മുടക്കി ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആണെന്ന് റിസല്‍ട്ട് കിട്ടിയാല്‍ത്തന്നെ അത് ശരിയാകണമെന്നില്ല. ശരാശരി മുപ്പത് ശതമാനത്തോളം റിസല്‍ട്ടുകള്‍ തെറ്റാകാം. അതായത് നെഗറ്റീവ് റിസല്‍ട്ടും വാങ്ങി വിമാനം കയറി വരുന്നവരില്‍ രോഗികളും ഉണ്ടാകുമെന്ന് ഉറപ്പ്. ഇനി ടെസ്റ്റ് പോസിറ്റീവ് ആയവരില്ത്തന്നെ എല്ലാവരും രോഗികള്‍ ആകണമെന്നില്ല. രോഗലക്ഷണങ്ങളും പകര്‍ച്ച സാദ്ധ്യതയും മാറിയാലും പലരിലും കുറച്ചു നാള് കൂടി ടെസ്റ്റുകള്‍ പോസിറ്റീവ് ആയി തുടരാം. ടെസ്റ്റ് നെഗറ്റീവ് ആകുന്നതു വരെ അവരുടെ യാത്ര മുടക്കുന്നത് ശരിയല്ല. അതിനാല്‍ വിമാന യാത്രയ്ക്കിടയില്‍ രോഗം പകരുന്നത് തടയാനുള്ള വഴികള്‍ സ്വീകരിച്ച് നമ്മുടെ സഹോദരങ്ങളെ തിരികെ കൊണ്ടുവരുക മാത്രമേ നിവൃത്തിയുള്ളൂ.
രോഗം വരാനും വന്നാല്‍ വലിയ അപകടമുണ്ടാകാനും അധിക സാദ്ധ്യതയുളള മനുഷ്യരെ (ഉദാഹരണത്തിന് വൃദ്ധര്‍, ഗര്‍ഭിണികള്‍, വൃക്കയ്ക്കോ കരളിനോ ഹൃദയത്തിനോ രോഗമുള്ളവര്‍) മുന്‍ഗണന കൊടുത്ത് പ്രത്യേക വിമാനത്തില്‍ സൗജന്യമായി എത്തിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ ചെയ്യേണ്ടതുമാണ്. അതിനായി രോഗപ്പകര്‍ച്ച തടയാന്‍ കൂടുതല്‍ സംവിധാനങ്ങളുള്ള വലിയ വിമാനങ്ങള്‍ ഉപയോഗിക്കുകയും സീറ്റകലം പോലുള്ള മുന്‍കരുതലുകള്‍ ഉറപ്പു വരുത്തുകയും വേണം.
ഗള്‍ഫില്‍ നില്‍ക്കുന്നവരാണ് നാട്ടിലേയ്ക്ക് രോഗം കൊണ്ടു വരുന്നതെന്ന രീതിയിലെ പ്രചരണങ്ങള്‍ ശരിയല്ല. രോഗം കൊണ്ടുവരാന്‍ വേണ്ടി അവര്‍ ഗള്‍ഫില്‍ പോയതല്ല. ഗള്‍ഫില്‍ പോകാതെ നാട്ടില്‍ നിന്നവര്‍ അങ്ങനെ ചെയ്തത് ഈ രോഗം വരാന്‍ പാടില്ലെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലുമല്ല. ഏത് വലിയ രോഗമുണ്ടെങ്കിലും നമ്മുടെ നാട്ടുകാരെ തിരികെ സ്വീകരിക്കാനുള്ള ബാദ്ധ്യത നമുക്കുണ്ട്.
ഗള്‍ഫിലാണ് നാട്ടിലേതിനേക്കാള്‍ കൂടുതല്‍ മലയാളികള്‍ കൊവിഡ് വന്ന് മരിച്ചത്. ആ നാടുകളില്‍ നമ്മുടെ നാട്ടുകാര്‍ക്ക് കിട്ടുന്ന ചികില്‍സയ്ക്ക് പരിമിതികളും ഉണ്ടാകാം. അതായത് ഗള്‍ഫില്‍ നിന്നുള്ള മടക്കയാത്ര നമ്മള് തടസപ്പെടുത്തിയാല്‍ അതിന്റെയര്‍ത്ഥം മനുഷ്യര്‍ അവിടെക്കിടന്ന് മരിക്കട്ടേ എന്നാണ്.
ആദ്യകാലത്ത് വിദേശത്തു നിന്ന് വന്ന ചിലര്‍ക്ക് നമ്മള് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്ന കാര്യത്തില്‍ പരാജയപ്പെട്ടതു കൊണ്ടാണ് അവരില്‍ നിന്നും കുറച്ചു പേര്‍ക്ക് രോഗം കിട്ടിയത്. എന്നാല്‍ വിദേശങ്ങളില്‍ നിന്നും വന്നവരില്‍ നിന്നുള്ള രോഗപ്പകര്‍ച്ച ഇപ്പോള്‍ വളരെ കുറവാണ്. കൊവിഡ് വിഷയങ്ങളില്‍ ഇന്ന് ഗള്‍ഫുകാര്‍ക്കും നമുക്കുള്ളതു പോലത്തെ അളവില്‍ അറിവുണ്ട്. ഗള്‍ഫില്‍ നിന്നും വന്ന ഏതെങ്കിലും ഒരാള്‍ പണ്ട് അശ്രദ്ധയോടെ ഓടിനടന്നു എന്ന കാരണം പറഞ്ഞ് നാല് ലക്ഷം മനുഷ്യരുടെ മടക്കയാത്ര നമ്മള് മുടക്കരുത്. നേരേ മാസ്ക്കിടാത്ത മന്ത്രിമാര്‍ പോലും നമുക്കിടയില്‍ ഉണ്ട്. അവരെ എവിടേയ്ക്ക് നമ്മള് നാടുകടത്തും?
ഈ വിഷയത്തിന്റെ ശാസ്ത്രീയ വശങ്ങള് ഇനിയും ഉണ്ട്. അതൊക്കെ നാട്ടിലെ പൊതുജനാരോഗ്യ വിദഗ്ധരായ ഡോക്ടര്‍ സുഹൃത്തുക്കള്‍ എഴുതുകയോ ടെലിവിഷനില്‍ പറയുകയോ ചെയ്യും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അവരുടെ ഉപദേശങ്ങള്‍ തേടാത്തത് വലിയ പരാജയമാണ്.
വാലറ്റം: ഈ വിഷയത്തില്‍ വെറുതേ വാചകമടിച്ചതല്ല. ഗള്‍ഫിലുള്‍പ്പെടെ മലയാളി ഡോക്ടര്‍മാരുടെ കൂട്ടായ്മയിലൂടെ ചികിത്സാ സംവിധാനങ്ങളും മറ്റും ഏര്‍പ്പെടുത്തുന്നതില്‍ എന്റെ വകയായ ഇടപെടലുകള്‍ നടത്തിയിട്ടാണ് വര്‍ത്തമാനം പറയുന്നത്. സുഹൃത്ത് ഷാജഹാന് മാടമ്പാട്ട് ഞങ്ങളോട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എം.കെ.എം.ജി.യും അതിന്റെ യു.എ.ഇ. വക്താക്കളായ പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ: അനാസ് മജീദും മറ്റു ഡോക്ടര്‍ സുഹൃത്തുക്കളും ചെയ്യുന്ന സേവനങ്ങള്‍ ഇവിടെ ഓര്‍ക്കുന്നു. അവര്‍ ചികിത്സാ ഗ്രൂപ്പ് ഉണ്ടാക്കുക മാത്രമല്ല ഇരുനൂറ് വിമാന ടിക്കറ്റുകളും ഇതിനകം സംഭാവന ചെയ്തു കഴിഞ്ഞു.