ന്യൂഡല്‍ഹി: കൊവിഡ് ചികിത്സയില്‍ വന്‍ മുന്നേറ്റം സൃഷ്ടിക്കുമെന്ന പ്രതീക്ഷിക്കുന്ന ഡി.ആര്.ഡി.ഒ വികസിപ്പിച്ച 2-ഡിജി മരുന്ന് വിപണിയിലെത്തി. ഡോ റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ് ഉത്പാദിപ്പിക്കുന്നത്. ഒരു പാക്കറ്റിന് 990 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന് ആന്‍ഡ് അലൈഡ് സയന്‍സസ് (ഇന്മാസ്) വികസിപ്പിച്ചെടുത്ത 2-ഡിജി, 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് എന്ന ഈ മരുന്ന് ഡി.ആര്.ഡി.ഒയും ഡോ. റെഡ്ഡീസ് ലബോറട്ടറീസ് എന്നിവയുടെ സഹകരണത്തോടെയാണ് പുറത്തിറക്കുന്നത്.
മരുന്ന് വൈറസിനെതിരെ ഫലപ്രദമാണെന്ന് പരീക്ഷണങ്ങളില്‍ തെളിഞ്ഞിരുന്നു. 2-ഡിജി പൊടി രൂപത്തില്‍ ഉള്ള മരുന്നാണ്. ഇത് വെള്ളത്തില്‍ ലയിപ്പിച്ചു വായിലൂടെയാണ് കഴിക്കേണ്ടത്. ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) മെയ് ഒന്നിന് 2 ഡി.ജിക്ക് അടിയന്തര ഉപയോഗത്തിന് അംഗീകാരം നല്‍കിയതായി പ്രതിരോധ മന്ത്രാലയം ഈ മാസം ആദ്യം അറിയിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധനും ചേര്‍ന്നാണ് മേയ് 17 ന് മരുന്നിൻ്റെ ആദ്യ ബാച്ച് പുറത്തിറക്കിയത്. ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കൊവിഡ് രോഗികള്‍ക്ക് മാത്രമേ ഇത് നല്‍കാനാകൂവെന്നും കമ്പനി വ്യക്തമാക്കുന്നു.


