തിരുവല്ല: കുമ്പസാരരഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗീകമായി ദുരുപയോഗം ചെയ്തുവെന്ന പരാതിയില്‍ അറസ്റ്റിലായ വൈദികന് ജോബ് മാത്യൂ പീഡന ആരോപണം തള്ളി. യുവതിയെ താന്‍ പീഡനത്തിനിരയാക്കിയിട്ടില്ലെന്നും, എന്നാല്‍ പരാതിക്കാരിയുമായി അടുത്ത പരിചയമുണ്ടെന്നും വൈദികന് പറഞ്ഞു. എന്നാല്‍ ആശ്രമത്തില്‍ വെച്ച് പലപ്പോഴായി കണ്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയ വൈദികന് കുമ്പസാരിപ്പിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും പറഞ്ഞു.
അറസ്റ്റിലായ വൈദികനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ പന്തളത്തെ വീട്ടിലാണ് ഫാ. ജോബ് മാത്യുവിനെ ഹാജരാക്കിയത്. ജോബ് മാത്യുവിനെ പത്തനംതിട്ട ജില്ല ജയിലിലേക്ക് മാറ്റി.
അതേസമയം പീഡിപ്പിച്ചിട്ടില്ലെന്നും, കുമ്പസാരിപ്പിച്ചതായി ഓര്‍മ്മയില്ലെന്ന വൈദികന്റെ വാദത്തിനെതിരായി സാക്ഷിമൊഴികള്‍ പോലീസിനു ലഭിച്ചു. പരാതിക്കാരി കുമ്പസാരിക്കാന്‍ വൈദികന്റെ അടുത്ത് എത്തിയിരുന്നതായി സാക്ഷി മൊഴിയുണ്ട്. ശെവദികന്റെ ആശ്രമത്തില്‍ ഇവര്‍ എത്തിയിരുന്നതായും, മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത് കണ്ടതായും സാക്ഷിമൊഴിയില്‍ പറയുന്നു. സാക്ഷിമൊഴികളുടെ രഹസ്യമൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. വൈദികര്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് രണ്ടാം പ്രതിയായ ജോബ് മാത്യുവിനെ ഇന്ന് അറസ്റ്റ് ചെയ്തത്.
അതേസമയം, യുവതിയെ പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതികളായ രണ്ട് വൈദികര്‍ മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കും. ഒന്നാം പ്രതി ഫാ. ഏബ്രഹാം വര്‍ഗീസ്, നാലാം പ്രതി ഫാ.ജെയ്സ് കെ. ജോര്‍ജുവുമാണ് സുപ്രീം കോടതിയെ സമീപിക്കുക. മൂന്നു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. പ്രതികള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു.
അതേസമയം, കീഴടങ്ങില്ലെന്നും സുപ്രീം കോടതിയെ സമീപിക്കുമെന്നും പ്രതികളുടെ അഭിഭാഷകന് വ്യക്തമാക്കി. എന്നാല്‍ ഇവര്‍ സുപ്രീം കോടതിയില്‍ സമീപിക്കും മുന്‍പ് പിടികൂടാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. ഹൈക്കോടതിയില്‍ നിന്നുള്ള നിര്‍ദേശം ഇതിന് പോലീസിന് ബലം നല്‍കുന്നുണ്ട്. പ്രതികള്‍ ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ പരിശോധന ശക്തമാക്കാനാണ് പോലീസിന്റെ നീക്കം. വിവിധ ജില്ലകളില്‍ ഈ വൈദികരുടെ സുഹൃത്തുക്കളുടെയും മറ്റും പോലീസ് എത്തും.


