ഡൽഹി : ചോദ്യത്തിന് കോഴ ആരോപണത്തെ തുടര്‍ന്ന് തന്നെ പാര്‍ലമെന്റില്‍ നിന്നും പുറത്താക്കിയ നടപടിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര സുപ്രീംകോടതിയിലേക്ക്. നടപടി ചോദ്യം ചെയത് മഹുവ ഹര്‍ജി സമര്‍പ്പിക്കും. ഗുരുതരമായ പിഴവാണ് മഹുവയില്‍ നിന്നുണ്ടായെന്ന് ചൂണ്ടിക്കാട്ടിയ എത്തിക്സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മഹുവയെ പുറത്താക്കാന്‍ പ്രമേയം വരികയും ഇത് ശബ്ദവോട്ടോടെ ലോക്സഭ പാസാക്കുകയുമായിരുന്നു.
പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കാന്‍ വ്യവസായിയായ ദര്ശന് ഹിരാനന്ദാനിയില്‍ നിന്ന് പണവും പാരിതോഷികങ്ങളും മഹുവ കൈപ്പറ്റിയെന്നും മഹുവയുടെ പാര്‍ലമെന്റ് ലോഗിന്‍ ഐഡിയും പാസ്വേര്ഡും ദുരുപയോഗം ചെയ്യപ്പെട്ടുവെന്നുമാണ് ആരോപണം. ആരോപണങ്ങള്‍ ശരിവച്ച എത്തിക്സ് കമ്മറ്റി കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനാണ് ശുപാര്‍ശ ചെയ്തത്.


