ജമ്മു കാശ്മീർ അതിർത്തിയിലെ പൂഞ്ചിൽ പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ 10 ഗ്രാമീണർ കൊല്ലപ്പെട്ടു. 30 ഓളം പേർക്ക് ഷെല്ലാക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടവരെല്ലാം പൂഞ്ച് ജില്ലയിലെ താമസക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പൂഞ്ചിലെ യു എന്നിന്റെ ഫീൽഡ് സ്റ്റേഷനിലേക്ക് പാകിസ്താൻ ഷെല്ലാക്രമണം നടത്തിയെങ്കിലും അത് ലക്ഷ്യം കണ്ടില്ല. ശ്രീനഗറിൽ നിന്ന് 160 കിലോമീറ്റർ അകലെയുള്ള സ്ഥലമാണിത്.
പൂഞ്ചിലും രജൗറിയിലും ഇന്ത്യയുടെ തിരിച്ചടിയിൽ പാക് സൈനിക പോസ്റ്റുകൾക്ക് വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായി. പാകിസ്താൻ , പാക് അധീന കശ്മീരിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് പാകിസ്താൻ സൈന്യം ഷെല്ലാക്രമണം നടത്തിയത്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് പൂഞ്ച് ജില്ലയിലാണ് .
പാകിസ്താന്റെ ഒൻപത് ലക്ഷ്യകേന്ദ്രങ്ങളാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ തകർന്നടിഞ്ഞത്. കൂട്ടത്തിൽ ഇല്ലാതായത് മുംബൈ ഭീകരാക്രമണത്തിൽ നേരിട്ടും അല്ലാതെയും പങ്കെടുത്ത കൊടും ഭീകരർ അജ്മൽ കസബ്, ഡേവിഡ് കോൾമാൻ ഹെഡ്ലി തുടങ്ങിയവർ പരിശീലനം നേടിയ കേന്ദ്രങ്ങളും ഉണ്ട്. പഹൽഗാമിന് മാത്രമല്ല. രാജ്യത്തിന് മുറിവേൽപ്പിച്ച ഒരു ഭീകരതയ്ക്കും മാപ്പില്ലെന്നായിരുന്നു ഇന്ത്യയുടെ മുന്നറിയിപ്പ്.
ഇന്ത്യൻ തിരിച്ചടിയിൽ ജെയ്ഷെ സ്ഥാപകൻ മസൂദ് അസറിന്റെ പത്ത് കുടുംബാംഗങ്ങൾ അടക്കം 14 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ലഷ്കർ ഭീകരൻ സഹൈൻ മഖ്സൂദും ഉൾപ്പെടും. 26 പേർ കൊല്ലപ്പെട്ടെന്ന് പാക് സൈന്യം പ്രസ്താവനയിൽ പറയുന്നു.
TRF ന്റെ മറവിൽ ലഷ്കർ ഇ തയ്ബയാണ് പഹൽഗാമിൽ ആക്രമണം നടത്തിയതെന്നും, ആഗോള ഭീകരതയുടെ കേന്ദ്രമാണ് പാകിസ്താനെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. സാഹസത്തിന് തുനിഞ്ഞാൽ പ്രത്യാഘാതം ഗുരുതരമെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകി.