കൈതച്ചക്കയില്‍ വച്ച പന്നിപടക്കം പൊട്ടിത്തെറിച്ച് ഗർഭിണിയായ ആന ചെരിഞ്ഞ സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് വിശദീകരണം തേടി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കറാണ് വിശദീകരണം തേടിയത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
സ്ഫോടകവസ്തു നിറച്ച കൈതച്ചക്ക തിന്നവേ അതു പൊട്ടിത്തെറിച്ച് ആനയുടെ മേൽത്താടിയും കീഴ്ത്താടിയും തകർന്നിരുന്നു. മുറിവ് പഴുത്ത് പുഴുക്കള്‍ നിറഞ്ഞിരുന്നു. അസഹ്യമായ വേദനയ്ക്ക് ആശ്വാസംതേടി പാലക്കാട് തിരുവിഴാംകുന്ന് വനമേഖലയിലെ വെള്ളിയാറില്‍ വെള്ളത്തിലിറങ്ങി തുമ്പിയും വായും മുക്കി നിന്നിരുന്ന ആനയെ കരയ്ക്ക് കയറ്റാൻ രണ്ട് കുങ്കിയാനകളെ ഉപയോഗിച്ച് വനം വകുപ്പ് ശ്രമിച്ചിരുന്നു. എന്നാൽ ഈ ശ്രമം ലക്ഷ്യം കണ്ടില്ല. തുടർന്ന് മേയ് 27നാണ് ആന ചരിഞ്ഞത്.
“ആന രക്ഷപ്പെടില്ല എന്ന് ആദ്യമേ അറിയാമായിരുന്നു. കണ്ടെത്തുമ്പോള്‍ ഭക്ഷണം കഴിക്കാനാവാതെ എല്ലും തോലുമായ അവസ്ഥയായിരുന്നു. ആനയെ കണ്ടെത്തുമ്പോള്‍ അതിന്റെ വായില്‍ പുഴുവരിച്ചുള്ള വ്രണമുണ്ടായിരുന്നു. ഒരാഴ്ച മുമ്പെങ്കിലും അപകടം സംഭവിച്ചിരിക്കണം. അങ്ങനെയാണെങ്കിലേ വ്രണം പുഴുവരിക്കുന്ന അവസ്ഥയിലെത്തൂ. ആനയുടെ വയറ്റില്‍ വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വെള്ളത്തില്‍ നിലകൊണ്ട ആന വീണ് ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് ചരിയുന്നത്,’ ആനയെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോ. ഡേവിഡ് എബ്രഹാം പറയുന്നു.
സംഭവത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിട്ടുണ്ട്. കോഴിക്കോട്ടുനിന്നുള്ള വൈല്‍ഡ് ലൈഫ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സംഘത്തിനാണ് അന്വേഷണച്ചുമതല.
അതേസമയം, ആനയുടെ സഞ്ചാരപഥം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലാത്തത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുകയാണ്. ആന ചരിഞ്ഞതിന് സമീപത്തെ തോട്ടങ്ങളിലെ ആളുകളെയും മറ്റും ചോദ്യം ചെയ്യുന്നുണ്ട്. എന്നാൽ ആന കിലോമീറ്ററുകള്‍ സഞ്ചരിച്ച് ഈ പ്രദേശത്ത് എത്തിയതാകാമെന്ന ചില സംശയങ്ങളുമുണ്ട്. വനംവകുപ്പ് ജീവനക്കാരനായ മോഹന്‍ കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്. മേനകാ ഗാന്ധി, രത്തന്‍ ടാറ്റ, ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി, ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശര്‍മ, മുന്‍ ഇന്ത്യന്‍ നായകന് എം.എസ്. ധോനി തുടങ്ങി ഒട്ടേറെ പ്രശസ്തര്‍ ഈ സംഭവത്തിനെതിരെ പ്രതികരിച്ചിരുന്നു.