ന്യൂഡൽഹി: എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധിയുടെ തിരഞ്ഞെടുപ്പുപ്രചാരണത്തിന് തുടക്കം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകമായ ഗുജറാത്തിൽനിന്ന്. ഈ മാസം 28-ന് അഹമ്മദാബാദിൽനിന്ന് 20 കിലോമീറ്റർ അകലെയുള്ള അത്ലജ് ത്രിമന്ദിർ മൈതാനത്തിൽ നടക്കുന്ന റാലിയിൽ പ്രിയങ്ക പ്രസംഗിക്കും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സോണിയാഗാന്ധി എന്നിവരും പങ്കെടുക്കും. സോണിയ അവസാനമായി തിരഞ്ഞെടുപ്പുപരിപാടിയിൽ പ്രസംഗിച്ചത് കഴിഞ്ഞ നവംബറിൽ തെലങ്കാനയിലായിരുന്നു.

റാലിക്കുപിന്നാലെ കോൺഗ്രസ് പ്രവർത്തകസമിതി യോഗവും അഹമ്മദാബാദിൽ നടക്കും. 60 വർഷത്തിനു ശേഷമാണ് അഹമ്മദാബാദിൽ കോൺഗ്രസ് പ്രവർത്തകസമിതി ചേരുന്നത്.
1980-ൽ മുത്തശ്ശി ഇന്ദിരാഗാന്ധിയും 1984-ൽ അച്ഛൻ രാജീവ് ഗാന്ധിയും 2004-ൽ അമ്മ സോണിയയും തിരഞ്ഞെടുപ്പുപ്രചാരണങ്ങൾക്ക് തുടക്കമിട്ടതും അധികാരത്തിലേറിയതും അത്ലജിൽനിന്നാണ്. അത്ലജ് റാലി ഗുജറാത്ത് ഈയിടെ കണ്ടതിൽവെച്ച് ഏറ്റവും വലുതായിരിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.
കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ചുമതലയേറ്റശേഷം പ്രിയങ്ക രാഹുലിനും ജ്യോതിരാദിത്യസിന്ധ്യയ്ക്കുക്കുമൊപ്പം യു.പി.യിൽ നടത്തിയ റോഡ്ഷോ വൻവിജയമായിരുന്നു. എങ്കിലും പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആദ്യത്തെ പത്രസമ്മേളനം അവർക്ക് ഉപേക്ഷിക്കേണ്ടിവന്നു. അതിനാൽ അത്ലജ് റാലിക്ക് വൻവാർത്താപ്രാമുഖ്യം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.


