ഭോപ്പാൽ: ശബരിമല യുവതീപ്രവേശനത്തിൽ കേരളസർക്കാരിനെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. പ്രധാനമന്ത്രി നടത്തിയ പ്രസ്താവന കോടതിയലക്ഷ്യമാണ്. ഇതിനെതിരെ കോടതി സ്വമേധയാ നടപടി സ്വീകരിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. ശബരിമല വിഷയത്തില്‍ സിപിഎമ്മും സംസ്ഥാന സര്‍ക്കാരും സ്വീകരിച്ച നിലപാട് ലജ്ജാകരമാണെന്ന് കേരളത്തിലെത്തിയ മോദി പറഞ്ഞിരുന്നു. കൊല്ലം പീരങ്കിമൈതാനത്തെ എൻഡിഎ മഹാസമ്മേളനത്തിലായിരുന്നു മോദിയുടെ പ്രസ്താവന. ഇതിന് പിന്നാലെയാണ് മോദിക്കെതിരെ യെച്ചൂരി രംഗത്തെത്തിയത്.
നിയമമാണ് നടപ്പാക്കേണ്ടത്. അല്ലാതെ ആൾക്കൂട്ട നിയമം അല്ല. ഭരണഘടനയും നിയമവും ഉയർത്തിപ്പിടിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് പ്രധാനമന്ത്രിയുടെ കസേരയിലിരിക്കുന്ന ഒരാൾ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത് അപമാനകരമാണെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു. കേരളത്തിന്റെ ആദ്ധ്യാത്മികതയുടെയും ചരിത്രത്തിന്റെയും അടയാളമാണ് ശബരിമല. അവിടെ യുവതീപ്രവേശനവിഷയത്തിൽ എൽഡിഎഫ് എടുത്ത നിലപാട് ഏറ്റവും മോശം നിലപാടായി ചരിത്രം രേഖപ്പെടുത്തും. ഇന്ത്യയുടെ സംസ്കാരത്തെയും ആദ്ധ്യാത്മികതയെയും ബഹുമാനിക്കുന്നവരല്ല എൽഡിഎഫുകാർ. അവർ പക്ഷേ, ശബരിമല വിഷയത്തിൽ ഇത്ര മോശം നിലപാടെടുക്കുമെന്ന് കരുതിയിരുന്നില്ലെന്നും മോദി പറഞ്ഞിരുന്നു.

