പാലക്കാട്: സി.പി.ഐ. പാലക്കാട് ജില്ലാഘടകത്തിലെ വിഭാഗീയതയെത്തുടര്‍ന്ന് കൂട്ടരാജി. ജില്ലാകൗണ്സിലില്നിന്ന് മുഹമ്മദ് മുഹ്സിന് എം.എല്‍.എ അടക്കം നിരവധിപേര്‍ രാജിവെച്ചു. ജില്ലയില്‍നിന്ന് സി.പി.ഐ.യുടെ ഏക എം.എല്‍.എ.യായ മുഹ്സിനെ നേരത്തേ ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് ജില്ലാകൗണ്‍സിലിലേക്ക് തരംതാഴ്ത്തിയിരുന്നു. വിവിധ മണ്ടലം കമ്മിറ്റി അംഗങ്ങളും രാജിവച്ചിട്ടുണ്ട്. ജില്ലാനേതൃത്വത്തിന്റേത് ഏകപക്ഷീയനടപടികളെന്നാരോപിച്ചാണ് ജില്ലയില്‍ കൂട്ട രാജിവയ്ക്കല്‍ നടന്നത്.
പാര്‍ട്ടിയുടെ പ്രമുഖനേതാവായിരുന്ന കൊങ്ങശ്ശേരി കൃഷ്ണന്റെ കുടുംബാംഗവും മുന്‍ ജില്ലാപഞ്ചായത്തംഗവുമായ സീമ കൊങ്ങശ്ശേരിയുള്‍പ്പെടെ മറ്റ് ആറുപേര്‍കൂടി ജില്ലാ കൗണ്‍സിലില്‍നിന്ന് രാജിവെച്ചു. പാര്‍ട്ടിയുടെ എക്കാലത്തെയും വലിയ നേതാക്കളിലൊരാളായ ഇ.പി. ഗോപാലന്റെ മകള്‍ കെ.സി. അരുണ പട്ടാമ്പി മണ്ഡലം സെക്രട്ടേറിയറ്റില്‍നിന്നു രാജിവെച്ചു.
കഴിഞ്ഞ ജില്ലാ സമ്മേളനത്തേതുടര്ന്നാണ് ഇവിടെ വിഭാഗിയത ശക്തമായത്.
പട്ടാമ്പിയില്‍ കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ നടന്ന ജില്ലാസമ്മേളനത്തില്‍ വലിയതോതില്‍ വിഭാഗീയപ്രവര്‍ത്തനം നടന്നു. മുതിര്‍ന്ന നേതാവ് കെ.ഇ. ഇസ്മയിലിനെ അനുകൂലിക്കുന്നവരാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്ന് ജില്ലാസെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.പി. സുരേഷ് രാജിനെ അനുകൂലിക്കുന്നവര്‍ ആരോപിച്ചിരുന്നു. ഇവരെ തടയാന്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്ന കെ.ഇ. ഇസ്മയില്‍ തയ്യാറായില്ല. സംസാരിച്ചാല്‍ തീരാവുന്ന ബഹളമായിട്ടും അദ്ദേഹം മൗനംപാലിച്ചെന്ന് പാര്‍ട്ടി നിയോഗിച്ച അന്വേഷണക്കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സമ്മേളനത്തിലുണ്ടായ വിഭാഗീയപ്രവണതകളെക്കുറിച്ചന്വേഷിക്കാന്‍ മുന്‍ ജില്ലാസെക്രട്ടറി ടി. സിദ്ധാര്ഥന് കണ്‍വീനറായ മൂന്നംഗസമിതിയെയാണ് നിയോഗിച്ചിരുന്നത്. ഈ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് മുഹ്സിനെ ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് ജില്ലാകൗണ്‍സിലിലേക്ക് തരംതാഴ്ത്തിയത്.
പാലക്കാട് ജില്ലയില്‍ വിഭാഗിയതയില്‍ തട്ടി നിരവധിപേരാണ് പുറത്താവുന്നത്. ചിലരെ തേടിപിടിച്ച് തരം താഴ്ത്തുമ്പോള്‍ മറ്റു ചിലര്‍ രാജിവച്ചു പുറത്തു പോകുന്ന കാഴ്ചയാണ് ഇവിടെയുള്ളത്. എന്നാല്‍ സംസ്ഥാന നേതൃത്വം നിശബ്ദമായിരിക്കുന്നതും ജില്ലയിലെ പ്രവര്‍ത്തകരെ പ്രകോപിതരാക്കുന്നുണ്ട്.