ഇങ്ങനെ ഒരാള്‍ ഇവിടെ ഉണ്ടായിരുന്നു. ശാന്തി , സമാധാനം , സ്നേഹം , സമന്വയം , സംയമനം , സഹിഷ്ണുത , കനിവ് തുടങ്ങിയ മലയാള ഭാഷയിലെ ഭംഗിയുള്ള പദങ്ങളുടെ അര്‍ത്ഥ വ്യാപ്തി എത്രത്തോളം ആണെന്ന് ജീവിതം കൊണ്ട് പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങള്‍ കാണിച്ചു തന്നു 1975 മുതല്‍ 2009 വരെ 34വര്‍ഷം മുസ്ലിം ലീഗിനെ നയിച്ച പാണക്കാട് സയ്യിദ് മുഹമ്മദ് അലി ഷിഹാബ് തങ്ങള്‍ എതിര് ചേരിയില്‍ ഉള്ള ഒരാളെയും വാക്ക് കൊണ്ട് പോലും നോവിക്കാതെ കേരള രാഷ്ട്രീയത്തില്‍ മാതൃക തീര്‍ത്ത അപൂര്‍വ്വ വ്യക്തിത്വത്തിന് ഉടമയായിരുന്നു
മതേതര കൈരളിയുടെ ഹൃദയം പിടഞ്ഞ ദിനമായിരുന്നു 2009 ലെ ഓഗസ്റ്റ് ഒന്ന് . ഇന്ന് പാണക്കാട് സയ്യിദ് മുഹമ്മദ് അലി ഷിഹാബ് തങ്ങള്‍ പോയ്മറഞ്ഞിട്ട് പതിനൊന്ന് ആണ്ട് തികയുകയാണ് . ശാന്തി , സമാധാനം , സ്നേഹം , സമന്വയം , സംയമനം , സഹിഷ്ണുത , കനിവ് തുടങ്ങിയ മലയാള ഭാഷയിലെ ഭംഗിയുള്ള പദങ്ങളുടെ അര്‍ത്ഥ വ്യാപ്തി എത്രത്തോളം ആണെന്ന് ജീവിതം കൊണ്ട് പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങള്‍ കാണിച്ചു തന്നു . മത സൗഹാര്‍ദ്ദത്തെ നെഞ്ചോട് ചേര്‍ത്ത് മാനവികതയുടെ ഇതിഹാസം രചിച്ച മതേതര ഭാരതത്തിന്റെ മനസ്സെന്ന മാണിക്യ കൊട്ടാരത്തില്‍ കിരീടം വെക്കാത്ത സുല്‍ത്താന്‍ ആയി തങ്ങള്‍ ജീവിച്ച കാലം ഒരു വസന്ത കാലം തന്നെയായിരുന്നു .ഏത് തിരക്കുകള്‍ക്കിടയിലും വേദനിക്കുന്നവരുടെ വാക്കു കേള്‍ക്കാന്‍ തങ്ങള്‍ സമയം കണ്ടെത്തിയിരുന്നു .

1975 മുതല്‍ 2009 വരെ 34വര്‍ഷം മുസ്ലിം ലീഗിനെ നയിച്ച പാണക്കാട് സയ്യിദ് മുഹമ്മദ് അലി ഷിഹാബ് തങ്ങള്‍ എതിര് ചേരിയില്‍ ഉള്ള ഒരാളെയും വാക്ക് കൊണ്ട് പോലും നോവിക്കാതെ കേരള രാഷ്ട്രീയത്തില്‍ മാതൃക തീര്‍ത്ത അപൂര്‍വ്വ വ്യക്തിത്വത്തിന് ഉടമയായിരുന്നു . കൊടപ്പനക്കല്‍ തറവാട്ടിലെ കോടതി പടികള്‍ കലുഷിതമായ അനേകം പ്രശ്നങ്ങള്‍ക്ക് പരിഹാര കേന്ദ്രമായപ്പോള്‍ സമാധാനത്തോടെ പിരിഞ്ഞു പോകുന്ന ഇരു കൂട്ടര്‍ക്കും തങ്ങള്‍ ഒരു ‘ജഡ്ജി’ ആയിരുന്നു .
തളി ക്ഷേത്രത്തിന്റെ ഗോപുര വാതില്‍ ബോംബിട്ട് തകര്‍ക്കപ്പെട്ടു എന്ന വാര്‍ത്ത ഷിഹാബ് തങ്ങളുടെ മനസ്സിനെ ഏറെ നൊമ്പരപ്പെടുത്തി . ജുമാ നമസ്കാരം കഴിഞ്ഞു വാര്‍ത്ത അറിഞ്ഞ ഉടനെ തന്നെ തങ്ങള്‍ അവിടെ പാഞ്ഞെത്തി സഹോദര സമുദായത്തില്‍ പെട്ടവരുടെ വ്രണപ്പെട്ട മനസ്സുകളെ സമാശ്വസിപ്പിച്ചു . കലുഷിതമായ പ്രസ്തുത സംഭവത്തില്‍ ഷിഹാബ് തങ്ങളുടെ സമാശ്വസിപ്പിക്കല്‍ ഹൈന്ദവ ജനതയും നെഞ്ചിലേറ്റി . ബാബരിയുടെ പതനം ന്യൂനപക്ഷ ഹൃദയങ്ങളില്‍ ഒരു കനലായി അവശേഷിച്ചപ്പോള്‍ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വര്‍ഗീയ ലഹളകള്‍ അരങ്ങേറി . അന്നും കേരളത്തില്‍ ഒരു ക്ഷേത്രത്തിന്റെ മതിലുകളിലെ മണല്‍ തരികള്‍ പോലും നിലത്ത് വീഴരുതെന്ന നിര്‍ബന്ധം ആയിരുന്നു തങ്ങള്‍ക്ക് . കേരളത്തിലെ അമ്പലങ്ങള്‍ക്ക് കാവല്‍ നില്ക്കാന് മുസ്ലിം സമൂഹത്തോട് തങ്ങള്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ തങ്ങള്‍ പകര്‍ന്നു തന്ന സുരക്ഷിത ബോധം ന്യൂനപക്ഷ – ഭൂരിഭൂരിപക്ഷ ഭേദമില്ലാതെ മലയാളികള്‍ നെഞ്ചിലേറ്റി .പതിനാലാം രാവിന്റെ പൂര്‍ണ്ണ ചന്ദ്രനെ പോലെ പ്രശോഭിച്ചു നിന്ന തങ്ങള്‍ എന്നും ജന ഹൃദയങ്ങളില്‍ ജീവിക്കും
- ഷംനാസ് കണ്ണൂക്കര



