തിരുവനന്തപുരം; കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ തിരഞ്ഞെടുപ്പ് ആള്‍മാറാട്ട കേസിലെ മുഖ്യപ്രതി മുൻ എസ്.എഫ്.ഐ നേതാവ് വിശാഖും മുന്‍ പ്രിന്‍സിപല്‍ ഷൈജുവും അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങി. ഹാജരാകാനുള്ള സമയപരിതി കഴിഞ്ഞതിനെ തുടര്‍ന്നാണ് കീഴടങ്ങല്‍. നേരത്തെ ഇരുവരുടെയും ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇരുവരും ജൂലൈ നാലിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
കേസില്‍ പ്രതികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണുള്ളതെന്നും സത്യസന്ധതയില്ലാത്തതും വഞ്ചനാപരവുമായ പെരുമാറ്റവും പ്രഥമ ദൃഷ്ട്യ വ്യക്തമാണെന്നും കോടതി പറഞ്ഞു.എന്ത് അടിസ്ഥാനത്തിലാണ് വിശാഖിന്റെ പേര് പ്രിന്‍സിപ്പല്‍ സര്‍വകലാശാലയ്ക്ക് അയച്ചു കൊടുത്തതെന്നും അന്വേഷിക്കേണ്ടതുണ്ട്.
അതേസമയം നിരപരാധിയാണെന്ന വിശാഖിന്റെ വാദം അംഗീകരിക്കാനാവില്ലെന്നും മാത്രമല്ല സര്‍വകലാശാലയ്ക്ക് പ്രിന്‍സിപ്പല്‍ അയച്ച രേഖയില്‍ വിശാഖ് ഒപ്പിട്ടിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.അതുകൊണ്ട് തന്നെ കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി.