തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലും പൊതുവേദികളിലും ഏര്‍പ്പെടുത്തിയ മാധ്യമ വിലക്കുമായി ബന്ധപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷത്ത് നിന്ന് കെ.സി.ജോസഫാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്.
മാധ്യമ വിലക്കിനുള്ള ഉത്തരവിറക്കിയ ആളുടെ തല പരിശോധിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമ നിയന്ത്രണം കേന്ദ്രസര്‍ക്കാരും രാജസ്ഥാന് സര്‍ക്കാരും പിന്‍വലിച്ചു. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച ഇടതുപക്ഷമാണ് ഇപ്പോള്‍ കേരളത്തില്‍ മാധ്യമവിലക്ക് ഏര്‍പ്പെടുത്തിയതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
മാധ്യമങ്ങളോടുള്ള ഇത്തരം സമീപനം ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ മുതല്‍ തുടങ്ങിയതാണെന്ന് കെ.സി.ജോസഫ് പറഞ്ഞു. മുഖ്യമന്ത്രി മോശമായാണ് മാധ്യമ പ്രവര്‍ത്തകരോട് പെരുമാറുന്നത്. പുതിയ ഉത്തരവ് നടപ്പായാല്‍ അത് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള കൂച്ച് വിലങ്ങ് ആകുമെന്നും ജോസഫ് വ്യക്തമാക്കി.
അതേസമയം മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി ഇ.പി.ജയരാജന് പറഞ്ഞു. എല്ലാ മാധ്യമങ്ങള്‍ക്കും വാര്‍ത്ത ലഭിക്കുന്നതിന് വേണ്ടിയാണ് പുതിയ ക്രമീകരണം. വിവരങ്ങള്‍ അറിയിക്കാന്‍ പിആര്‍ഡിയെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സര്‍ക്കുലറില്‍ പിശകുണ്ടെങ്കില്‍ ഭേദഗതി വരുത്തുമെന്നും ജയരാജന് സഭയെ അറിയിച്ചു.
സര്‍ക്കാര്‍ മറുപടിയില്‍ തൃപ്തരാകാത്ത പ്രതിപക്ഷം സര്‍ക്കുലര്‍ വലിച്ചു കീറി സഭയില്‍ നിന്നിറങ്ങി പോയി. സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ പരസ്യമായി ലംഘിക്കുമെന്നും പ്രതിപക്ഷ നേതാവ് പിന്നീട് വ്യക്തമാക്കി.