തൃശൂര്‍: അമിതമായി വിറ്റഴിക്കാന്‍ കഴിയാതെ വന്ന ബിയര്‍ നശിപ്പിക്കാനൊരുങ്ങി ബിവറേജസ് കോര്പ്പറേഷന്. കഴിഞ്ഞ ജൂണ്‍, ജൂലായ് മാസങ്ങളില്‍ വാങ്ങിവെച്ച 50 ലക്ഷത്തോളം ലിറ്റര്‍ ബിയറാണ് നശിപ്പിക്കുന്നത്. ലക്ഷക്കണക്കിന് കെയ്സ് ബിയറാണ് വാങ്ങി സൂക്ഷിച്ചിരുന്നത്. വിറ്റഴിക്കാന്‍ കഴിയാതെ വന്ന സ്റ്റേക്കിനെ തുടര്‍ന്ന് പുതിയ സ്റ്റോക്ക് സൂക്ഷിക്കാനിടമില്ലാത്ത സ്ഥിതിയാണ് കോര്‍പ്പറേഷന്റെ സംഭരണശാലകളിലും വില്പ്പനശാലകളിലുമുളളത്.
മഴക്കാലത്ത് ബിയര്‍ വില്‍പ്പന കുറയുമെന്ന വിവരം വകവെയ്ക്കാതെയാണ് ഇത്രയധികം ബിയര്‍ സൂക്ഷിച്ചത്. സാധാരണയില്‍ കവിഞ്ഞ വിലക്കിഴിവും മറ്റാനുകൂല്യങ്ങളും കോര്‍പ്പറേഷനു വേണ്ടി നല്കിയ കമ്പനിയില്‍ നിന്നുമാണ് ബിയര്‍ വാങ്ങിയത്. കുപ്പിക്ക് 130 രൂപയ്ക്കും 160 രൂപയ്ക്കും മദ്യവില്‍പ്പനശാലകളിലൂടെ വില്‍ക്കേണ്ട ബിയറാണ് നശിപ്പിക്കുന്നത്.
ആറുമാസത്തിനുളളില്‍ ബിയര്‍ ഉപയോഗിച്ചില്ലെങ്കില്‍ നശിപ്പിക്കണമെന്നാണ് നിയമം. മഴക്കാലത്ത് ബിയര്‍ വില്‍പ്പന കുറയുമെന്നതിനാലാണ് കോര്പ്പറേഷന് അതനുസരിച്ച് ബിയര്‍ വാങ്ങിയത്. എന്നാല്‍ പതിവ് രീതി തെറ്റിയതോടെ കാര്യങ്ങള്‍ അവതാളത്തിലാവുകയായിരുന്നു.
സാധാരണ രീതിയില്‍ മദ്യം വിറ്റഴിച്ചതിന് ശേഷമാണ് കമ്പനിക്ക് പണം നല്‍കുന്നത്. ബിയറാണെങ്കിലും ഇതേ രീതിയാണ് പിന്തുടരുന്നത്. ബിയര്‍ ആറുമാസത്തിനകം വിറ്റഴിക്കുന്നതിനാല്‍ കമ്പനിക്ക് ഉടന്‍ തന്നെ പണം ലഭിക്കുമായിരുന്നു. എന്നാല്‍ ബിയര്‍ വിറ്റഴിക്കാന്‍ കഴിയാത്തതില്‍ കമ്പനിക്ക് പണം കൊടുക്കുന്ന കാര്യത്തില്‍ തീരുമാനമൊന്നും ആയിട്ടില്ല. കോര്പ്പറേഷന് വലിയ നഷ്ടമാണ് ഇതേതുടര്‍ന്ന് ഉണ്ടാവുക. ട്രാവന്‍കൂര്‍ ഷുഗേഴ്സ് മദ്യനിര്മാണശാലയിലെത്തിച്ചാണ് ഇത്രയധികം ബിയര്‍ നശിപ്പിക്കേണ്ടത്. 70 ലക്ഷത്തോളം കുപ്പികളാണുളളത്. ഇത്രയധികം കുപ്പികള്‍ എത്തിച്ച് നശിപ്പിക്കണമെങ്കിലും നല്ല തുക ചെലവഴിക്കേണ്ടതായി വരും.