കൊച്ചി: ബിജെപി സ്ഥാനാര്‍ഥി അനില്‍ ആന്റണിക്കെതിരെ ആരോപണവുമായി വിവാദ വ്യവസായി ദല്ലാള്‍ നന്ദകുമാര്‍. ബിജെപി സ്ഥാനാര്‍ഥി അനില്‍ ആന്റണി സിബിഐ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ നിയമനത്തിന് തന്റെ കയ്യില്‍ നിന്ന് 25 ലക്ഷം രൂപ വാങ്ങിയെന്ന് ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു. നിയമനം ലഭിച്ചില്ല, പണം തിരിച്ചു തന്നില്ല. പി ടി തോമസ് ഇടപെട്ടാണ് പണം നല്‍കിയത്. അനില്‍ ആന്റണി നിഷേധിച്ചാല്‍ സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ അവസാന കാലത്തും രണ്ടാം യുപിഎ കാലത്തും ഡല്‍ഹിയിലെ അറിയപ്പെടുന്ന ബ്രോക്കര്‍ ആയിരുന്നു അനില്‍ ആന്റണിയെന്നും നന്ദകുമാര്‍ പറഞ്ഞു.
ദല്ലാളിന്റെ വാക്കുകള്‍
പിതാവിനെ വെച്ച് വില പേശി പണം വാങ്ങിയ ആളാണ് അനില്‍ ആന്റണി. അനില്‍ അംബാനിയുടേതിന് സമാനമായ ഒപ്പാണ് വിസിറ്റേഴ്സിന്റെ ബുക്കില്‍ അനില്‍ ആന്റണി ഇട്ടത്. പി ജെ കുര്യനും ഉമ തോമസിനും ഇക്കാര്യങ്ങള്‍ അറിയാം. ചില ഡിഫന്‍സ് നോട്ടുകള്‍ പുറത്ത് പോയി. ഇത് പിടിക്കപ്പെടാതിരിക്കാനാണ് അനില്‍ ബിജെപിയില്‍ ചേര്‍ന്നത്. താന്‍ പറഞ്ഞ കാര്യം ആന്റണിയെ അറിയിച്ചു എന്നാണ് പി ജെ കുര്യന് പറഞ്ഞത്. 03-12-2012 ലാണ് രഞ്ജിത്ത് സിന്‍ഹ സിബിഐ ഡയറക്ടര്‍ ആയി ചുമതല ഏല്‍ക്കുന്നത്. രഞ്ജിത്ത് സിന്‍ഹയെ അനില്‍ കണ്ടിരുന്നു. 2013 ഏപ്രിലില്‍ ആണ് താന്‍ പണം നല്‍കിയത്. എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ വര്‍ഷം ആണ് പണം തിരിച്ചു കിട്ടിയത്. നിഷേധിച്ചാല്‍ തെളിവ് പുറത്ത് വിടുമെന്നും നന്ദകുമാര്‍ പറഞ്ഞു. ബ്രൗണ്‍ കളര്‍ ഹോണ്ട സിറ്റി കാറില്‍ എ കെ ആന്റണിയുടെ പി എസിനൊപ്പം അശോക ഹോട്ടലില്‍ എത്തിയാണ് പണം തന്റെ കയ്യില്‍ നിന്ന് അനില്‍ ആന്റണി വാങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.