ദില്ലി:സിന്ദൂരം ഇന്ന് ഇന്ത്യയുടെ ശക്തിയുടെ പ്രതീകം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഭീകരരെയും അവരെ സഹായിക്കുന്നവരെയും വീട്ടിൽ കയറി വകവരുത്തും.ഓപ്പറേഷൻ സിന്ദൂർ ഇനി ഇന്ത്യയുടെ നയം ആയിരിക്കും.സ്ത്രീശക്തിയുടെ പ്രതീകമാണ് ഓപ്പറേഷൻ സിന്ദൂർ.ബിഎസ്എഫിന്റെ അതിർത്തി സംരക്ഷണ ദൗത്യത്തിന് നിരവധി വനിതകൾ നേതൃത്വം നല്കി
സേനകളിൽ സ്ത്രീകളുടെ സാന്നിധ്യം ഉയർത്തും.ഭൂമി ചുറ്റിവന്ന വനിതാ നാവിക ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞു.
അതിനിടെ ഇന്ത്യ പാകിസ്ഥാൻ അതിർത്തിയിലെ സേന സാന്നിധ്യം പഹൽഗാം ആക്രമണത്തിന് മുൻപുള്ള സ്ഥിതിയിലേക്ക് എത്തി എന്ന് പാക്കിസ്ഥാൻ വ്യക്തമാക്കി.. ഇരു രാജ്യങ്ങളും അതിർത്തിയിൽ സൈനികരെ കുറയ്ക്കുന്നതിനുള്ള നടപടികൾ ഏതാണ്ട് പൂർത്തിയാക്കിയെന്നും പാക്കിസ്ഥാൻ സംയുക്ത സൈനിക മേധാവി അറിയിച്ചു. ആണവായുധം പ്രയോഗിക്കാൻ പാകിസ്ഥാൻ ആലോചിച്ചിരുന്നില്ല എന്നും സാഹിർ ശംഷാദ് മിർസ വ്യക്തമാക്കി.
അതേസമയം ആണവായുധ ഭീഷണിക്ക് മുന്നിൽ ഇന്ത്യ തലകുനിക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ആവർത്തിച്ചു. ഇന്ത്യ എടുക്കുന്ന തീരുമാനങ്ങൾ രാജ്യതാൽപര്യം മുൻനിർത്തി ആയിരിക്കുമെന്നും ഇത് തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല എന്ന് ഇന്ത്യ വ്യകതമാക്കുമ്പോൾ വെടിനിറുത്തൽ തുടരാനാണ് താല്പര്യം എന്ന സന്ദേശമാണ് പാക് സൈനിക മേധാവിയുടെ പ്രസ്താവന നല്കുന്നത്.