ഡൽഹിയിൽ വായു മലിനീകരണം ഗുരുതര നിലയിൽ. വായു ഗുണനിലവാരം സൂചിക 400 കടന്നു. രണ്ടു മാസത്തിനിടെ ഏറ്റവും കൂടിയ നിലയിലാണ് ഡൽഹിയിലെ വായു മലിനീകരണം. ആനന്ദ് വീഹാറിൽ വായു നിലവാരസൂചിക 405 എത്തി. ദീപാവലി ആഘോഷത്തിന് മുൻപ് തന്നെ ഗുരുതര നിലയിലാണ് വായു നിലവാരം.
ശ്വാസ തടസ്സം മൂലം ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം 15% ഉയർന്നു. പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിച്ചാൽ വായു മലിനീകരണം 450 കടക്കും എന്നാണ് വിലയിരുത്തൽ. നിരത്തുകളിൽ വാഹനങ്ങൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരാൻ ഡൽഹി സർക്കാർ ആലോചിക്കുകയാണ്. അതിനിടെ വായു മലിനീകരണത്തിൽ പ്രതിഷേധത്തിന്റെ ഭാഗമായി യമുന നദിയിൽ മുങ്ങിയ ബിജെപി ഡൽഹി അധ്യക്ഷൻ വീരേന്ദ്ര സച്ദേവ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. യമുനയില്‍ മുങ്ങിയതിന് 48 മണിക്കൂറിന് ശേഷം ത്വക്ക് രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2025-ഓടെ യമുന ശുചീകരിക്കുമെന്ന കെജ്രിവാളിന്റെ വാഗ്ദാനം പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് വീരേന്ദ്ര സച്ദേവ് യമുനയിൽ മുങ്ങിയത്.


