രാജസ്ഥാനിലെ ജാലോർ ജില്ലയിലെ ഒരു പഞ്ചായത്ത് 15 ഗ്രാമങ്ങളിലെ സ്ത്രീകൾക്ക് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി. നിയന്ത്രണങ്ങൾ ജനുവരി 26ന് പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. ചൗധരി സമുദായ നേതൃത്വത്തിലുള്ള സുന്ദമാത പാട്ടി പഞ്ചായത്ത് ഉത്തരവിറക്കിയത്.
ഗ്രാമവാസികളുടെ സമൂഹയോഗത്തിലാണ് ഈ തീരുമാനം. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി സ്മാർട്ട്ഫോൺ ഉപയോഗിക്കാം. സ്കൂൾ വിദ്യാർഥിനികൾക്ക് വീടിനുള്ളിൽ മാത്രം ഫോൺ ഉപയോഗിക്കാനും അനുമതിയുണ്ട്. എന്നാൽ പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ല. സ്ത്രീകളുടെ ഫോണുകൾ കുട്ടികൾ ഉപയോഗിക്കുന്നത് കാരണം കുട്ടികളുടെ കണ്ണിന് ദോഷം ഉണ്ടാക്കുമെന്ന ആശങ്കയാണ് ഫോൺ ഉപയോഗിക്കുന്നത് നിരോധിക്കാൻ കാരണമായി ഇവർ പറയുന്നത്.
മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കുന്നത് കുടുംബങ്ങളിലെ അമിതമായ ഫോൺ ഉപയോഗം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിശ്വാസം. തീരുമാനം സ്ത്രീകളുടെ ഡിജിറ്റൽ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ബാധിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി വ്യാപകമായ ചർച്ചകളും വിമർശനങ്ങളും ഉയരുന്നുണ്ട്.


