ഹൈദരാബാദ്: പുതുതായി പണികഴിപ്പിച്ച ഫ്ലൈ ഓവറിലൂടെ അമിത വേഗത്തിലെത്തിയ കാർ താഴേക്കു തെറിച്ചു വീണ് യുവതി മരിച്ചു. കാർ ഡ്രൈവർ ഉൾപ്പെടെ അഞ്ചു പേർക്കു പരുക്കേറ്റു. ഹൈദരാബാദിലെ ബയോഡൈവേഴ്സിറ്റി ജംക്ഷൻ ഫ്ലൈഓവറിൽ നടന്ന അപകടത്തിന്റെ ഞെട്ടിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെയായിരുന്നു സംഭവം.
ഫ്ലൈഓവറിനു താഴെ റോഡരികിൽ ബസ് കാത്തുനിൽക്കുകയായിരുന്ന സത്യദേവിയുടെ(40) ദേഹത്തേക്കാണ് കാർ വന്നു വീണത്. ഇവർ തൽക്ഷണം മരിച്ചു. സമീപത്തുണ്ടായിരുന്ന നാലു പേരും കാർ ഡ്രൈവർ മെൽവിനും (27) പരുക്കേറ്റ് ആശുപത്രിയിലാണ്. മെൽവിന്റെ നില അതീവ ഗുരുതരമാണ്. ഇയാൾ മാത്രമേ കാറിലുണ്ടായിരുന്നുള്ളൂ. ബാലരാജു(40), കുബ്ര (23), പ്രനീത (26) എന്നിവർക്കൊപ്പം സത്യദേവിയുടെ മകള്‍ക്കും പരുക്കേറ്റു. റോഡിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറുകൾ തകർന്നു. ഫ്ലൈഓവറിൽ നിന്നു കാർ വീണ് സമീപത്തെ മരം നിലംപതിച്ചതും അപകടത്തിന്റെ തീവ്രത കൂട്ടി.
മണിക്കൂറിൽ 104 കിലോമീറ്റർ വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ഫ്ലൈഓവറിന്റെ ഡിവൈഡറിലിടിച്ച് തെറിച്ചു താഴേക്കു വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മെൽവിനെതിരെ കേസെടുത്തിട്ടുണ്ട്. മരിച്ച സത്യദേവിയുടെ കുടുംബത്തിന് ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ മേയർ ബി.റാംമോഹൻ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മണിക്കൂറിൽ 40 കിലോമീറ്ററാണ് ഫ്ലൈഓവറിൽ അനുവദിച്ചിരിക്കുന്ന വേഗം. അടുത്തിടെ ഫ്ലൈഓവറിലുണ്ടായ രണ്ടാമത്തെ അപകടമാണിത്.