ഹൈദരാബാദ്: തെലങ്കാനയിലെ ഹൈദരാബാദില്‍ സ്വകാര്യ സർവകലാശാലയിലെ ലോജിസ്റ്റിക്സ് മാനേജരായ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ 36 കാരിയും കാമുകനും ഉൾപ്പെടെ മൂന്ന് പേര് അറസ്റ്റില്‍. ഡിസംബർ 11 ന് ബോഡുപ്പലിലെ വീട്ടില്‍ വെച്ചാണ് 45 വയസുകാരനെ കൊലപ്പെടുത്തിയത്. ഭര്‍ത്താവ് ശുചിമുറിയില്‍ കുഴഞ്ഞ് വീണ് മരിച്ചെന്നാണ് ഭാര്യ ബന്ധുക്കളോടും പൊലീസിനോടും പറഞ്ഞിരുന്നത്. അന്വേഷണത്തിനിടെ യുവതി ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.
ഭർത്താവിനെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയും തുടര്‍ന്ന് മൽക്കാജ്ഗിരിയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നുവെന്നാണ് ഭാര്യയുടെ അവകാശ വാദം.എന്നാല്‍ മൃതദേഹം പരിശോധിച്ചപ്പോള്‍ മരിച്ചയാളുടെ കവിളിലും കഴുത്തിലുമുള്ള മുറിവുകള്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് പൊലീസ് വിശദമായി അന്വേഷണം നടത്തുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും പരിശോധിച്ചപ്പോഴാണ് ഇതൊരു കൊലപാതകമാണെന്ന് പൊലീസിന് മനസിലായത്. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ കൊല്ലപ്പെട്ടയാളുടെ ഭാര്യ കുറ്റം സമ്മതിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കൊലപാതകത്തില്‍ പങ്കുള്ള ഇവരുടെ 22 വയസുള്ള കാമുകനെയും നിര്‍മാണത്തൊഴിലാളിയായ യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.


