ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന് ജാമ്യമില്ല. സി.ബി.ഐ പ്രത്യേക കോടതി അദ്ദേഹത്തെ നാല് ദിവസത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു.
ഒന്നര മണിക്കൂര്‍ നീണ്ട വാദത്തിന് ശേഷമാണ് കോടതി ചിദംബരത്തിന്ജാമ്യം നിഷേധിച്ചത്. അഞ്ച് ദിവസം ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്ന്സിബിഐയ്ക്കുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ചിദംബരം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ചോദ്യം ചെയ്യുമ്ബോള്‍ ചിദംബരം മൗനം പാലിക്കുകയായിരുന്നു. ഇത് അന്വേഷണവുമായുള്ള നിസഹകരണമാണ്. ഈ സാഹചര്യത്തില്‍ ഗൂഢാലോചന തെളിയിക്കാന്‍ പ്രതിയെ കസ്റ്റഡിയില്‍ ആവശ്യമാണ്. ഇന്ദ്രാണി മുഖര്‍ജിക്ക് പണം നല്‍കിയതിന്റെ തെളിവുകള്‍ സി.ബി.ഐയുടെ കൈവശമുണ്ട്. ഇത് വ്യക്തമാകണമെങ്കില്‍ ഇന്ദ്രാണി മുഖര്‍ജിയുമായുള്ള ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നും തുഷാര്‍ മേത്ത വാദിച്ചു.
ചിദംബരത്തിന് ജാമ്യം നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി നടത്തിയ വിധി പ്രസ്താവത്തിന്റെ ഭാഗങ്ങളും തുഷാര്‍ മേത്ത കോടതിയില്‍ വായിച്ചു. കേസ് ഡയറിയും സി.ബി.ഐഹാജരാക്കി.
24 മണിക്കൂറായി ചിദംബരം ഉറങ്ങിയിട്ടില്ലെന്ന്ചിദംബരത്തിനുവേണ്ടി ഹാജരായ അഭിഭാഷകന് കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചു. മറ്റൊരു പ്രതിയുടെ മൊഴി അടിസ്ഥാനമാക്കി മാത്രമാണ് സി.ബി.ഐ കേസെടുത്തിരിക്കുന്നതെന്ന് ചിദംബരത്തിനായി വാദത്തില്‍ പങ്ക് ചേര്‍ന്ന അഭിഭാഷകന് മനു അഭിഷേക് സിങ്വി പറഞ്ഞു.
‘ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറഞ്ഞില്ല എന്ന കാരണത്താല്‍ ഒരാളെ കസ്റ്റഡിയില്‍ വിടണം എന്നാണ് സി.ബി.ഐ പറയുന്നത്. ഏതൊക്കെ രേഖകളാണ് പി ചിദംബരത്തിന് എതിരായി തെളിവായി ഉള്ളത് എന്ന കാര്യം വ്യക്തമല്ല. ഐ.എന്‍.എക്സ് മീഡിയക്ക് വിദേശ നിക്ഷേപത്തിന് അനുമതി നല്കിയ ഫോറിന് ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന് ബോര്‍ഡിന്റെ തീരുമാനത്തിന് പുറകിലുള്ള ആറ് സെക്രട്ടറിമാരെയും അറസ്റ്റ് ചെയ്യാന്‍ സി.ബി.ഐ തയ്യാറായിട്ടില്ല. തെളിവ് നശിപ്പിക്കാനോ, ഒളിവില്‍ പോകാനോ ഉള്ള സാധ്യതയെ കുറിച്ച് സി.ബി.ഐ പോലുംആരോപിക്കുന്നില്ല’ – സിങ്വി വാദിച്ചു.


