കോല്‍ക്കത്ത: പശ്ചിമബംഗാളിലെ സഫാരി പാർക്കില്‍ ‘സീത’ എന്നു പേരുള്ള പെണ്‍സിംഹത്തെ ‘അക്ബർ’ എന്നു പേരുള്ള ആണ്‍സിംഹത്തോടൊപ്പം ഒരേ കൂട്ടിലാക്കിയതിനെതിരേ വിശ്വഹിന്ദു പരിഷത്ത് നല്കിയ ഹർജി ഇന്ന് കല്‍ക്കട്ട ഹൈക്കോടതി പരിഗണിക്കും.
സിലിഗുരി സഫാരി പാർക്കിലെ സിംഹജോഡികളെച്ചൊല്ലിയാണു പുതിയ വിവാദം.
സീത, അക്ബർ നാമധാരികളെ ഒരുമിച്ചു താമസിപ്പിക്കുന്നത് ഹിന്ദുക്കള്‍ക്കും സനാതന ധർമത്തിനുമെതിരായ അവഹേളനമാണെന്നും പേരു മാറ്റണമെന്നും ആവശ്യപ്പെട്ടു കല്‍ക്കട്ട ഹൈക്കോടതിയുടെ ജല്‍പയ്ഗുരി സർക്യൂട്ട് ബെഞ്ച് മുന്‍പാകെയാണ് വിഎച്ച്പി ഹർജി നല്‍കിയത്.
ത്രിപുരയിലെ സെപാഹിജാല സുവോളജിക്കല്‍ പാർക്കില്‍നിന്നു കഴിഞ്ഞ 13നാണ് ഈ സിംഹജോഡികളെ സിലിഗുരി സഫാരി പാർക്കിലെത്തിച്ചത്.
സിംഹജോഡികള്ക്കു ‘സീത’യെന്നും ‘അക്ബറെ’ന്നും പേരിട്ട വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരേ ആദ്യംമുതല്‍ ചില സംഘടനകള്‍ രംഗത്തു വന്നിരുന്നു. എന്നാല്‍, തങ്ങളായിട്ട് സിംഹങ്ങളുടെ പേരു മാറ്റിയിട്ടില്ലെന്നും ത്രിപുരയിലെ കാഴ്ചബംഗ്ലാവിലും ഈ മൃഗങ്ങളെ ‘സീത’യെന്നും ‘അക്ബറെ’ന്നുമാണ് വിളിച്ചിരുന്നതെന്നുമാണ് വനംവകുപ്പ് പറയുന്നത്.