അഹമ്മബാദ് : ലോകകപ്പിലെ കിരീട പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. 2003 ലോകകപ്പിന് സമാനമായി ഇന്ത്യയും ഓസ്ട്രേലിയയും ആവേശപ്പോരിന് ഒരുങ്ങിക്കഴിഞ്ഞു. 2003ല്‍ ദക്ഷിണാഫ്രിക്കയില്‍ ഓസ്ട്രേലിയക്കെതിരെ 125 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങി കിരീടം കൈവിട്ട ഇന്ത്യക്ക് ഇത് പകരം വീട്ടലിനുള്ള അവസരമാണ്. 1983ലും 2011ലും കിരീടങ്ങള്‍ നേടിയ ഇന്ത്യയുടെ നാലാമത്തെ ലോകകപ്പ് ഫൈനലാണിത്. എട്ടാം തവണയാണ് ഓസ്ട്രേലിയ ഫൈനൽ കളിക്കുന്നത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2 മണിക്കാണ് കലാശപ്പോര്.
2003 ലോകകപ്പ്
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 359/2 എന്ന മികച്ച സ്കോര്‍ പടുത്തുയര്‍ത്തി. 121 പന്തില്‍ പുറത്താകാതെ 140 റണ്‍സെടുത്ത റിക്കി പോണ്ടിംഗിന്റെ മികവിലായിരുന്നു ഓസീസിന്റെ ബാറ്റിങ്. ഹര്ഭജന് സിംഗാണ് രണ്ട് വിക്കറ്റും സ്വന്തമാക്കിയത്. 360 റണ്‍സിന്റെ വിജയലക്ഷ്യം മുന്നില്‍ കണ്ടിറങ്ങിയ ഇന്ത്യക്ക് വേണ്ടി വീരേന്ദര്‍ സെവാഗ് 81 പന്തില്‍ 82 റണ്‍സും മുഖ്യ പരിശീലകന് രാഹുല്‍ ദ്രാവിഡ് 57 പന്തില്‍ 47 റണ്‍സും നേടി. എന്നാല്‍ ഗ്ലെന്‍ മഗ്രാത്ത്, ബ്രെറ്റ് ലീ തുടങ്ങിയവരുടെ ബോളിങ് മികവിന് മുമ്പില്‍ ഇന്ത്യ 234 റണ്‍സിന് അടിയറവ് പറയേണ്ടി വന്നു.
ഇതോടെ ഫൈനലില്‍ ഇന്ത്യ നേരിട്ടത് 125 റണ്‍സിന്റെ ഭയാനകമായ തോല്‍വിയും. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റൻ എന്ന പേരെടുത്ത സൗരവ് ഗാംഗുലി ആയിരുന്നു അന്ന് ഇന്ത്യയെ നയിച്ചത്. അതേ സമയം റിക്കി പോണ്ടിംഗായിരുന്നു കങ്കാരുകളുടെ ക്യാപ്റ്റൻ.
ഇന്ത്യ തയ്യാറാണ്
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന സെമിഫൈനലില്‍ ന്യൂസിലന്‍ഡിനെ 70 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. അതിന് മുമ്പ് ഒമ്പത് മത്സരങ്ങളിലും വിജയിച്ച് ലീഗ് പട്ടികയില്‍ ഒന്നാമതെത്തിയിരുന്നു.
അതേസമയം, ഓസ്ട്രേലിയ ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴെണ്ണത്തില്‍ ജയിക്കുകയും രണ്ട് മത്സരങ്ങളില്‍ തോല്‍ക്കുകയും ചെയ്തു. കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ നടന്ന രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത്.

