ജമ്മു : സൈനികരെ കൊലപ്പെടുത്തിയശേഷം ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഗരോൾ വനമേഖലയിൽ ഒളിച്ച ലഷ്കറെ തൊയിബ ഭീകരൻ ഉസൈർ ഖാൻ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇതോടെ ഏഴ് ദിവസം നീണ്ടു നിന്ന അനന്ത്നാഗ് ഏറ്റുമുട്ടലിന് വിരാമമിട്ടതായി കശ്മീർ എഡിജിപി വിജയ് കുമാർ അറിയിച്ചു.
സംഭവസ്ഥലത്തു നിന്ന് ഉസൈർ ഖാന്റെ ആയുധവും മറ്റൊരു ഭീകരന്റെ മൃതദേഹവും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തതായി വിജയ് കുമാർ അറിയിച്ചു. ഉസൈർ ഖാന്റെ മരണത്തോടെ ഏഴു ദിവസം നീണ്ട ഏറ്റുമുട്ടൽ അവസാനിച്ചതായും ഉദ്യോഗസ്ഥൻ അറിയിച്ചു.
“ലഷ്കർ ഇ ടി കമാൻഡർ ഉസൈർ ഖാൻ കൊല്ലപ്പെട്ടു. ഇയാളുടെ ആയുധം കണ്ടെത്തു. കൂടാതെ മറ്റൊരു ഭീകരന്റെ ചേതനയറ്റ ശരീരവും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ അനന്ത്നാഗ് ഏറ്റുമുട്ടൽ അവസാനിപ്പിച്ചു,” – എഡിജിപി പോലീസ് വിജയ് കുമാർ പറഞ്ഞു.
“ഒരു വലിയ പ്രദേശത്ത് ഇനിയും തിരച്ചിൽ നടത്താനുണ്ട്. പൊട്ടിത്തെറിക്കാത്ത ധാരാളം ഷെല്ലുകൾ ഉണ്ടാകാം, അവ വീണ്ടെടുക്കുകയും നശിപ്പിക്കുകയും ചെയ്യും. പ്രദേശത്തേക്ക് പോകരുതെന്ന് ജനങ്ങളോട് ഞങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ട്,”- അദ്ദേഹം കൂട്ടിച്ചേർത്തു. ഇനിയും രണ്ടോ മൂന്നോ ഭീകരർ അവിടെയുണ്ടെന്ന് സുരക്ഷാ സേനയ്ക്ക് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും, തെരച്ചിൽ പൂർത്തിയാക്കിയ ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്നും കുമാർ പറഞ്ഞു.


