ഡല്‍ഹി മുസ്തഫാബാദില് നാലു നില കെട്ടിടം തകര്‍ന്ന് വീണ് 4 പേര് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി രേഖ ഗുപ്ത. “മുസ്തഫാബാദിലെ ദാരുണമായ സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ട്, കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കും” മുഖ്യമന്ത്രി എക്സിലൂടെ പ്രതികരിച്ചു.
ഡൽഹി ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ), ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), ഡൽഹി ഫയർ സർവീസ് (ഡിഎഫ്എസ്), മറ്റ് ഏജൻസികൾ എന്നിവർ ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ഗുപ്ത പറഞ്ഞു.
ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ്, വടക്ക് കിഴക്കൻ ഡൽഹിയിലെ മുസ്തഫബാദിൽ കെട്ടിടം തകർന്നു വീണത്. കെട്ടിട ഉടമ അടക്കം 25 ഓളം പേർ കെട്ടിടത്തിനകത്ത് താമസിച്ചു വരുന്നുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ നിന്നും പരുക്കുകളോടെ പുറത്തെടുത്ത 14 പേരെ ജി ടി ബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നാണ് അഡീഷണൽ ഡിസിപി സന്ദീപ് ലാമ്പ പറയുന്നത്. ഇന്നലെ രാത്രി ഡൽഹിയിൽ പലയിടത്തും കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടായിരുന്നു. കെട്ടിടത്തിന്റെ ബലക്ഷയവും, ഘടനാപരമായ ന്യൂനതകളുമാണ് തകർന്നുവീഴാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.