ദില്ലി: ദില്ലി ഗ്യാസ്ചേംബറായെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണത്തിൽ പ്രതിരോധത്തിലായി ബിജെപി.ഗോരഖ്പൂരിൽ നവീകരിച്ച ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയായിരുന്നു ബിജെപി സർക്കാരിനെ വെട്ടിലാക്കി യോഗിയുടെ പരാമശം. ദില്ലിയിലെയും യുപിയിലേയും വായു ഗുണനിലവാരത്തെ സംബന്ധിച്ച് സംസാരിക്കവേയാണ് ദില്ലി ഗ്യാസ് ചേംബറായെന്ന് യോഗി ആദിത്യനാഥ് പറഞ്ഞത്.
ഇന്നത്തെ ഏറ്റവും വലിയ ആഗോള വെല്ലുവിളികളിലൊന്ന് പരിസ്ഥിതി നശീകരണമാണ്. യുപിയിൽ പരിസ്ഥിതി മലിനീകിരണമില്ല. രോഗങ്ങളില്ല, വായു നിവാരം മികച്ചതാണ്. എന്നാൽ ദില്ലി ഗ്യാസ് ചേമ്പറായെന്നായിരുന്നു യോഗിയുടെ പരാമർശം. ‘ഡൽഹിയിലെ അവസ്ഥ നിങ്ങൾക്ക് അറിയാമോ? ഒരു ഗ്യാസ് ചേമ്പർ പോലെയാണ് തോന്നുന്നത്. സ്ഥിതി ഗുരുതരമാണ്. ശ്വസിക്കാൻ പ്രയാസമാണ്, ആസ്ത്മ ബാധിച്ചവരും പ്രായമായവരും കുട്ടികളും വീടിനുള്ളിൽ തന്നെ തുടരാരാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. ഇത് എങ്ങനെയുള്ള ജീവിതമാണ്? എന്നും ആദ്യത്യനാഥ് പറഞ്ഞു.
യോഗി ആദിത്യനാഥിന്റെ പരാമർശം ബിജെപി സർക്കാരിനെതിരെ ആയുധമാക്കുകയാണ് കോൺഗ്രസും ആംആദ്മി പാർട്ടിയും. ദില്ലി ബിജെപി സർക്കാർ ഒരു വർഷം പൂർത്തിയാക്കുമ്പോൾ യോഗി അതിനെ തുറന്നുകാട്ടുകയാണെന്ന് ആംആദ്മി പാർട്ടി പറഞ്ഞു. യുപി മുഖ്യമന്ത്രി ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് സർട്ടിഫിക്കറ്റ് നൽകിയെന്ന് ആംആദ്മി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. ദില്ലിയിലെ ഡബിൾ എഞ്ചിൻ സർക്കാറിനെ കുറിച്ച് ഇതിൽ കൂടുതൽ എന്ത് പറായാനാണെന്ന് എന്നായിരുന്നു കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനാറ്റെയുടെ പരിഹാസം


