ന്യൂഡല്‍ഹി: രാഷ്ട്രീയപ്പാർട്ടികള്‍ക്ക് സംഭാവന നല്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്രസർക്കാരിന് തിരിച്ചടി.
ഇലക്ടറല്‍ ബോണ്ടുകള്‍ റദ്ദാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. പദ്ധതിയില്‍ ഫണ്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കുന്നത് ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി.
രാഷട്രീയ പാർട്ടികള്‍ക്ക് ലഭിക്കുന്ന ഫണ്ടിന്റെ വിശദാംശങ്ങളറിയാൻ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും വിധി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് പദ്ധതിയുടെ സുതാര്യതയും നിയമസാധുതയും പരിശോധിച്ച് വിധി പറഞ്ഞത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇത്തരത്തില്‍ സംഭാവന നല്കുന്നവര് നയരൂപീകരണത്തെ ഉള്‍പ്പെടെ സ്വാധീനിക്കാൻ സാധ്യതയുണ്ട്.
കള്ളപ്പണം നിയന്ത്രിക്കാനുള്ള ഏക മാർഗം ഇലക്ടറല്‍ ബോണ്ടല്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആര്. ഗവായ്, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
അംഗീകൃത ബാങ്കില്‍നിന്ന് തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങി രാഷ്ട്രീയപ്പാർട്ടികള്‍ക്ക് സംഭാവനയായി നല്‍കാമെന്നതാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതി. ലഭിക്കുന്ന ബോണ്ടുകള്‍ 15 ദിവസത്തിനകം പാർട്ടികള്‍ക്ക് പണമാക്കി മാറ്റാം.
2018 ജനുവരി 2 മുതലാണ് ഇലക്ടറല്‍ ബോണ്ടിലൂടെ സംഭാവന സ്വീകരിക്കാമെന്നു കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറാക്കിയത്. ഇന്ത്യൻ പൗരനോ ഇന്ത്യയില്‍ പ്രവർത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കോ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങാം. വ്യക്തികള്‍ക്ക് ഒറ്റയ്ക്കോ സംഘമായോ വാങ്ങാനും സാധിക്കും.
അതേസമയം സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമാണെന്നതാണ് പദ്ധതിയുടെ പ്രത്യേകത. അതിലെ സുതാര്യതക്കുറവുതന്നെയാണ് ഇപ്പോള്‍ ചോദ്യംചെയ്യപ്പെട്ടതും. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്, കോമണ്‍ കോസ് തുടങ്ങിയ സംഘടനകളാണ് ബോണ്ട് പദ്ധതിക്കെതിരേ ഹർജി നല്‍കിയത്.