ശ്രീനഗർ: ജമ്മുകശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു സൈനികർക്ക് വീരമൃത്യു. രണ്ടു സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തു. മറ്റൊരു ഓപ്പറേഷനിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു. നായിബ് സുബേദാർ വിപൻ കുമാർ, സിപോയി അരവിന്ദ് സിങ്ങ് എന്നീ സൈനികരാണ് വീരമൃതു വരിച്ചത്. കത്വയിലുണ്ടായ മറ്റൊരു ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.
വനത്തിൽ തിരച്ചിൽ നടത്തുന്നതിനിടെ ഭീകരർ സൈനികർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്ന് വൈറ്റ് നൈറ്റ് കോർപ് എക്സിൽ പറഞ്ഞു. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജമ്മുകശ്മീർ പൊലീസും സൈന്യവും സംയുക്തമായാണു തിരച്ചിൽ നടത്തിയത്.ഏറ്റുമുട്ടലിൽ ഏർപ്പെട്ട ഭീകരർ തന്നെയാണ് ജൂലൈയിൽ ദോഡയിൽ നാല് സൈനികരുടെ മരണത്തിന് ഇടയാക്കിയ ഏറ്റുമുട്ടലിനു പിന്നിലെന്നാണ് നിഗമനം. ജമ്മുകശ്മീരിലെ ദോഡ, കിഷ്ത്വാർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സംഭവം. സെപ്റ്റംബർ 18മുതലായിരിക്കും വോട്ടെടുപ്പ്.