അരുന്ധതി റോയിയുടെ ‘മദര്‍ മേരി കംസ് ടു മി’ പുസ്കത്തിന്റെ കവർപേജ് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. പുകവലിക്കെതിരയായ മുന്നറിയിപ്പ് പുസ്തകത്തിലുണ്ടെന്നും പൊതുതാൽപര്യ ഹർജി ദുരുപയോഗം ചെയ്യരുതെന്നും കോടതി പറഞ്ഞു.
പുസ്തകത്തിന്റെ വില്പന തടയണമെന്നായിരുന്നു പൊതുതാത്പര്യ ഹര്‍ജിയിലുണ്ടായിരുന്നത്. പുകവലിക്കുന്നതിനെതിരെ മുന്നറിയിപ്പൊന്നും നല്‍കാതെ ചിത്രം പ്രസിദ്ധീകരിച്ചുവെന്നും അതുകൊണ്ടുതന്നെ കവര്‍ പേജടക്കം പുനഃപ്രസിദ്ധീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
നിര്‍ബന്ധിത ആരോഗ്യ മുന്നറിയിപ്പ് കവര്‍പേജ് ചിത്രത്തില്‍ കൊടുത്തിട്ടില്ലെന്ന് പറഞ്ഞായിരുന്നു ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ പുസ്തകത്തിന്റെ പിന്‍ഭാഗത്ത് ഇതുള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള വേദിയല്ല ഇതെന്നും കോടതി ചൂണ്ടിക്കാട്ടി. 2003ലെ കോട്പ നിയമവും ചട്ടങ്ങളും അനുസരിച്ച് നിയമപ്രകാരം രൂപീകരിച്ച വിദഗ്ധ സമിതികളാണ് ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്നും കോടതി പറഞ്ഞു. പൊതുതാല്‍പ്പര്യത്തിനാണോ അതോ പരസ്യതാല്‍പ്പര്യമാണോ ഹര്‍ജിക്ക് പിന്നിലെന്ന സംശയവും കോടതി പ്രകടിപ്പിച്ചു.