ഇന്ത്യ പാകിസ്താൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഉത്തർപ്രദേശ് അതീവ ജാഗ്രതയിൽ എന്ന് ഡിജിപി. സംസ്ഥാനത്തെ തന്ത്ര പ്രധാന ഇടങ്ങളിൽ സുരക്ഷ ശക്തമാക്കി. പ്രതിരോധ യൂണിറ്റുകളുമായി ഏകോപിപ്പിക്കാനും സുപ്രധാന സ്ഥാപനങ്ങളിൽ സുരക്ഷ ശക്തിപ്പെടുത്താനും യുപി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ഉത്തർപ്രദേശ് പൊലീസ് സജ്ജമാണ്.
ഉത്തർപ്രദേശിന്റെ പുറമെ രാജ്യതലസ്ഥാനമായ ഡൽഹിയിലും കനത്ത ജാഗ്രത ഒരുക്കിയിട്ടുണ്ട്. പ്രധാന സ്ഥലങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥരെയും അർദ്ധ സൈനിക വിഭാഗങ്ങളെ വിന്യസിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും നിരീക്ഷണത്തിൽ ഉണ്ട്. ശ്രീനഗർ, ജമ്മു, ധരംശാല, അമൃത്സർ, ലേ, ജോധ്പൂർ, ഭുജ്, ജാംനഗർ, ചണ്ഡിഗഡ്, രാജ്കോട്ട് എന്നീ വിമാനത്താവളങ്ങൾ അടച്ചു. ഈ വിമാനത്താവളങ്ങളിലേക്കുള്ള ഇവിടേക്കുള്ള എയർ ഇന്ത്യ ഇൻഡിഗോ, സ്പൈസ് ജെറ്റ് വിമാന സർവീസുകൾ പൂർണമായും റദ്ദാക്കിയിട്ടുണ്ട്.
അതേസമയം, ഇന്ത്യയ്ക്കും ജനങ്ങൾക്കും നേരെയുള്ള ഏതൊരു ആക്രമണത്തിനും ഉചിതമായ മറുപടി നൽകാൻ മോദി സർക്കാർ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് വിതക്തമാക്കി. ഭീകരവാദത്തെ തുടച്ചുനീക്കുന്നതിൽ രാജ്യം ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1971ലെ യുദ്ധത്തിന് ശേഷം പാകിസ്താനെതിരെ മൂന്ന് പ്രതിരോധ സംവിധാനങ്ങളും ഒരുമിച്ച് ഉപയോഗിക്കുന്നത് ഇതാദ്യമായിട്ടാണ്. 26പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന് ശേഷം, രണ്ടാഴ്ച പിന്നിടുമ്പോഴാണ് ഇന്ത്യൻ സൈന്യവും നാവികസേനയും വ്യോമസേനയും സംയുക്തമായി ബുധനാഴ്ച പുലർച്ചെ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ മിസൈൽ ആക്രമണം നടത്തിയത്.