തിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടനുബന്ധിച്ചു കാസർകോട് കുട്ലു ശ്രീ ഗോപാലകൃഷ്ണ ഹൈസ്ക്കൂളിനു അവധി നല്കിയ സംഭവത്തില്‍ റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക നിർദ്ദേശമില്ലാതെ ഇന്ന് അവധി നല്കിയ സംഭവത്തില്‍ അന്വേഷിച്ച് റിപ്പോർട്ട് നല്കാൻ മന്ത്രി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നല്കി.
24 മണിക്കൂറിനുള്ളില്‍ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഹെഡ്മാസ്റ്റര് സ്കൂളിന് ചട്ടവിരുദ്ധമായി അവധി നല്‍കിയത് വിവാദമായിരുന്നു.
പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടാണ് അവധി നല്‍കുന്നതെന്നാണ് ഡിഇഒയ്ക്ക് നല്കിയ അപേക്ഷയില്‍ ഹെഡ്മാസ്റ്റര് വ്യക്തമാക്കിയത്. അവധിക്ക് അപേക്ഷ സമര്‍പ്പിച്ചെങ്കിലും അനുവദിച്ചില്ലെന്നാണ് ഡിഇഒയുടെ വിശദീകരണം.