തിരുവനന്തപുരം: ചാക്കയില്‍നിന്നു രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ഒരു പകല്‍ മുഴുവൻ നീണ്ട തെരച്ചിലിനൊടുവില്‍ കുട്ടിയെ കണ്ടെത്തിയെങ്കിലും കുട്ടിയെ കടത്തിക്കൊണ്ടു പോയവരെക്കുറിച്ചുള്ള വ്യക്തമായ സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
കുട്ടിയെ ഉപേക്ഷിച്ച കൊച്ചുവേളി റെയില്‍വേ സ്റ്റേഷനു സമീപത്തെ ഓടയിലും അതിനോടു ചേർന്നുള്ള കുറ്റിക്കാട്ടിലും പോലീസും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തിയിരുന്നു. എന്നാല്‍ കുട്ടി എങ്ങനെയാണ് ഇവിടെ എത്തിയതെന്ന് സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചില്ല.
കുഞ്ഞിനെ ആരെങ്കിലും പൊന്തക്കാടിന് സമീപം ഉപേക്ഷിച്ചതോ അല്ലെങ്കില്‍ കുട്ടി ഒറ്റയ്ക്ക് അവിടേക്ക് നടന്നെത്തിയതോ ആകാമെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാല്‍ പൊന്തക്കാട്ടിലേക്ക് കുട്ടി സ്വയം നടന്നുപോകില്ലെന്ന് കുടുംബം തറപ്പിച്ചുപറയുന്നു. കിടക്കുന്ന സ്ഥലം വിട്ട് കുട്ടികള്‍ ഇതുവരെ പുറത്തേക്ക് പോയിട്ടില്ലെന്നും പിതാവ് വ്യക്തമാക്കി.
സംഭവത്തില്‍ ആരെയും സംശയമില്ലെന്നും തങ്ങളുടെ സംഘത്തിലുള്ളവർ കുട്ടിയെ കൊണ്ടു പോകില്ലെന്നുമാണ് കുടുംബത്തിന്റെ വാദം. കുട്ടിയുടെ കുടുംബത്തെ സംശയിക്കത്തക്ക കാര്യങ്ങള്‍ നിലവിലില്ലെന്നു പോലീസും വ്യക്തമാക്കിയിട്ടുണ്ട്.
കുട്ടിയെ കാണാതായ സ്ഥലത്തെയും പ്രദേശത്തെയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി യിട്ടുണ്ട്. ഒരു സ്ത്രീ കുട്ടിയെയുംകൊണ്ട് പോകുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍ ഇതിനു വ്യക്തതയില്ല. നാടോടി സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
കുട്ടിയെ കണ്ടെത്തിയ പ്രദേശം അധികം ആള്‍സഞ്ചാരമില്ലാത്ത ഇടമാണ്. ഇതും പോലീസിനു തിരിച്ചടിയാകുന്നുണ്ട്. അറപ്പുര റസിഡന്റ്സ് അസോസിയേഷൻ ഓഫീസിനു പുറകുവശത്തു കൂടിയുള്ള റോഡിലെ സിസിടിവി ദൃശ്യങ്ങള്‍ സൈബർ ടീം വിശദമായി പരിശോധിക്കുന്നുണ്ട്.
തിങ്കളാഴ്ച രാത്രി ഏഴരയോടെയാണു കൊച്ചുവേളി റെയില്‍വേ സ്റ്റേഷനു സമീപത്തെ കുറ്റിക്കാടിനടുത്തുള്ള ഓടയില്‍നിന്നു പിഞ്ചുകുഞ്ഞിനെ പോലീസ് കണ്ടെത്തിയത്.