തിരുവനന്തപുരo: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. എന്നാൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ മലയോര മേഖലകളിലടക്കം ജാഗ്രത തുടരണം. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
അടുത്ത മണിക്കൂറുകളിൽ അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറും. പിന്നീട് ഇത് തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കും. മധ്യ ബംഗാൾ ഉൾക്കടലിലും വെള്ളിയാഴ്ചയോടെ ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ പ്രതീക്ഷിക്കാം.
അതേസമയം, തിരുവനന്തപുരത്ത് നഗര-ഗ്രാമീണ മലയോര മേഖലകളിൽ രാത്രി കനത്ത മഴയാണ് പെയ്തത്. നഗരത്തിൽ ഒരു മണിക്കൂറിലേറെ തുടര്‍ച്ചയായി മഴ പെയ്തു. അഗസ്ത്യ വന മേഖലയിൽ ഉച്ചയ്ക്ക് തുടങ്ങിയ മഴ വൈകീട്ട് വരെ തുടർന്നു. നെയ്യാറ്റിൻകരയിലും മഴ ശക്തമായിരുന്നു.
തിരുവനന്തപുരം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് ഇന്ന് അവധി
തിരുവനന്തപുരം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് ഇന്ന് (18/10/2023) അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പല സ്ഥലങ്ങളിലും ശക്തമായ മഴ പെയ്തിരുന്നു. മഴ ഒന്ന് ശമിച്ചെങ്കിലും പല പ്രദേശങ്ങളിലും സ്കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ അറിയിച്ചു.
അതേസമയം കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അറബിക്കടലില്‍ വരും മണിക്കൂറുകളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തെക്ക് കിഴക്കന്‍ അറബിക്കടലിനും കേരള- ലക്ഷദ്വീപിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. വരും മണിക്കൂറുകളില്‍ ചക്രവാതച്ചുഴി തെക്ക് കിഴക്കന്‍ അറബിക്കടലിനും മധ്യ കിഴക്കന്‍ അറബിക്കടലിനും മുകളിലായി ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. പടിഞ്ഞാറു – വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ഒക്ടോബര്‍ ഇരുപത്തിയൊന്നോടെ വീണ്ടും ശക്തി പ്രാപിച്ചു മധ്യ അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മിതമായ/ഇടത്തരം മഴയ്ക്കും, ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇതിന് പുറമേ തമിഴ്നാട് തീരത്തിന് മുകളില്‍ ചക്രവാതചുഴി നിലനിക്കുന്നുണ്ട്.വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നു. ഇതും മഴയില്‍ പ്രതിഫലിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.