തിരുവനന്തപുരം: ഇ-പോസ് സെർവർ വീണ്ടും തകരാറിലായതോടെ സംസ്ഥാനത്ത് മുൻഗണനാ കാർഡുകാർക്കായുള്ള റേഷൻ മസ്റ്ററിംഗ് ഇന്നും തടസപ്പെട്ടു.ഇന്ന് മഞ്ഞ കാര്‍ഡ് ഉടമകളുടെ മസ്റ്ററിംഗ് ആയിരുന്നു നടത്തേണ്ടിയിരുന്നത്.റേഷൻ വിതരണം നിർത്തിവച്ച് മഞ്ഞ, പിങ്ക് കാർഡുകാർക്ക് ഇന്നലെയും ഇന്നും നാളെയുമായി മസ്റ്ററിംഗ് പൂർത്തിയാക്കാനാണു സർക്കാർ തീരുമാനിച്ചിരുന്നത്. റേഷൻ കടകള്‍ക്കു സമീപമുള്ള പ്രദേശത്തെ കമ്യൂണിറ്റി ഹാളുകളിലും ഗ്രന്ഥശാലകളിലും ക്യാന്പുകള്‍ സജ്ജീകരിച്ചായിരുന്നു ഭൂരിഭാഗം റേഷൻ വ്യാപാരികളും മസ്റ്ററിംഗിനുള്ള സൗകര്യമൊരുക്കിയിരുന്നത്. എന്നാല്‍ സെർവർ തകരാറിലായതോടെ വിവിധ ജില്ലകളില്‍ മസ്റ്ററിംഗിനായി റേഷന്‍ കടകള്‍ക്ക് മുന്നില്‍ നിരവധി പേരാണ് കാത്തുനില്‍ക്കുന്നത്.
ഐടി മിഷന്റെ സെർവറിലുണ്ടായ സാങ്കേതിക തകരാറാണു കാരണം. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് റേഷൻ കടകളില്‍ കെവൈസി നടപടികള്‍ വൈകുകയാണ്. ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച മസ്റ്ററിംഗ് പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തുന്നതായി ഭക്ഷ്യമന്ത്രി അറിയിച്ചിരുന്നു. ഇന്ന് വീണ്ടും ആരംഭിച്ചെങ്കിലും വീണ്ടും തടസപ്പെടുകയായിരുന്നു.