തിരുവനന്തപുരം: സർക്കാർ നിലപാടില്‍ പ്രതിഷേധിച്ചുള്ള കടയടപ്പ് സമരം സംസ്ഥാനത്ത് പൂർണം.സമരം സാധാരണക്കാരെ കാര്യമായി ബാധിച്ചു. ഹോട്ടല്‍ ഉടമകളുടെ സംഘടനകള്‍ കൂടി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത് കൂടുതല്‍ ദുരിതമായി.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് സംസ്ഥാനത്ത് കടയടപ്പ് സമരം നടത്തിയത്. പ്രമുഖ നഗരങ്ങളിലെ കച്ചവട സ്ഥാപനങ്ങള്‍ക്ക് പുറമേ ഗ്രാമപ്രദേശങ്ങളിലെ കടകളും അടഞ്ഞുകിടന്നു. ഹോട്ടലുകളും ബേക്കറികളും എല്ലാം അടഞ്ഞുകിടന്നത് കടുത്ത ചൂടില്‍ സാധാരണക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു.
ഇടതുപക്ഷാഭിമുഖ്യമുള്ള വ്യാപാരി വ്യവസായി സമിതിയില്‍ അംഗത്വമുള്ളവരുടെ കടകള്‍ ഇന്നു തുറന്നു പ്രവര്‍ത്തിച്ചു. അമിതമായി വര്‍ധിപ്പിച്ച ട്രേഡ് ലൈസന്‍സ്, ലീഗല്‍ മെട്രോളജി ഫീസുകള്‍ പിന്‍വലിക്കുക, ട്രേഡ് ലൈന്‍സിന്റെ പേരില്‍ ചുമത്തുന്ന പിഴ ഒഴിവാക്കുക, പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികളെ വേട്ടയാടുന്ന പരിശോധനയും പിഴയും നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്.
അതേസമയം, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര നയിച്ച വ്യാപാരസംരക്ഷണ ജാഥ ഇന്നു തിരുവനന്തപുരത്തു സമാപിക്കും. ജനുവരി 29നാണ് കാസര്‍ഗോഡുനിന്ന് ജാഥ ആരംഭിച്ചത്. എല്ലാ ജില്ലകളിലൂടെയും സഞ്ചരിച്ചാണ് ജാഥ ഇന്ന് തിരുവനന്തപുരത്ത് സമാപിക്കുന്നത്.
വൈകുന്നേരം അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം രാജു അപ്സര നിർവഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ അധ്യക്ഷത വഹിക്കും.
സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യാ മേച്ചേരി, സംസ്ഥാന ട്രഷറർ ദേവരാജൻ, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി. കുഞ്ഞാവുഹാജി മുഖ്യ പ്രഭാഷണം നടത്തും. സമ്മേളനത്തില്‍ എകെസിഡിഎ സംസ്ഥാന പ്രസിഡന്റ് എ.എൻ. മോഹൻ, കെഎച്ച് ആർഎ സംസ്ഥാന പ്രസിഡന്റ് ജി. ജയപാല്‍, സംരക്ഷണയാത്ര കോർഡിനേറ്റർമാരായ കെ.വി. അബ്ദുള്‍ ഹമീദ്, ബാബു കോട്ടയില്‍, വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കളായ എം.കെ. തോമസുകുട്ടി, പി.സി. ജേക്കബ്, എ.ജെ.ഷാജഹാൻ, കെ.കെ. വാസുദേവൻ, സണ്ണി പൈന്പിള്ളില്, കെ.അഹമ്മദ് ഷെരീഫ്, പി.കെ. ബാപ്പു ഹാജി, സബിൻരാജ്, വി.എം. ലത്തീഫ്, എം.ജെ. റിയാസ്, അഷ്റഫ് മൂത്തേടത്ത്, സലിം രാമനാട്ടുകര, സുബൈദാ നാസർ, വൈ. വിജയൻ, ധനീഷ് ചന്ദ്രൻ എന്നിവർ പ്രസംഗിക്കും.