പാലക്കാട്: കഥകളിയിലെ വാഴേങ്കട ശൈലിയുടെ അവസാന കണ്ണികളിലൊരാളും അരങ്ങിലും കളരിയിലും സവിശേഷമായ കൈയൊപ്പു ചാർത്തിയ ആചാര്യനുമായ വാഴേങ്കട വിജയൻ (83) അന്തരിച്ചു.
കലാമണ്ഡലം മുൻ പ്രിൻസിപ്പലും ദീർഘ കാലം വടക്കൻ വേഷ വിഭാഗത്തിന്റെ വേധാവിയുമായിരുന്നു.
കഥകളി ആചാര്യനും കലാമണ്ഡലത്തിന്റെ പ്രഥമ പ്രിൻസിപ്പലുമായിരുന്ന വാഴേങ്കട കുഞ്ചു നായരുടെ രണ്ടാമത്തെ മകനും ശിഷ്യരില്‍ പ്രമുഖനുമാണ് വിജയൻ. മാർച്ച് നാലിനു ശതാഭിഷേകത്തിനൊരുങ്ങുന്നതിനിടെയാണ് വിയോഗം. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരണം.
മൃതദേഹം വെള്ളിനേഴി ഞാളാക്കുറുശ്ശിയിലെ വീട്ടില്‍. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് രാവിലെ പത്തിനു വീട്ടുവളപ്പില്‍.
1953ല്‍ അച്ഛൻ വാഴേങ്കട കുഞ്ചു നായരുടെ കീഴില്‍ കോട്ടയ്ക്കല്‍ പിഎസ്വി നാട്യസംഘത്തിലാണ് വിജയൻ കഥകളി പഠനം ആരംഭിച്ചത്. 1960ല്‍ കുഞ്ചു നായർ കലാമണ്ഡലത്തില്‍ പ്രഥമ പ്രിൻസിപ്പലായി ചുമതലയേറ്റതോടെ വിജയനും നാട്യസംഘം വിട്ട് കലാമണ്ഡലത്തില്‍ കുഞ്ചു നായരുടെ കീഴില്‍ പഠനം തുടർന്നു.
ബാലി വിജയം, ബാലി വധം, തോരണ യുദ്ധം കഥകളിലെ രാവണൻ, കൃഷ്ണൻ, നളൻ, ഭീമൻ, കല്യാണ സൗഗന്ധികം, ലവണാസുര വധം, തോരണ യുദ്ധം കഥകളിലെ ഹനുമാൻ തുടങ്ങി സുപ്രധാന വേഷങ്ങളിലെല്ലാം തിളങ്ങി.
മുംബൈ കലാമണ്ഡലം, എഫ്എസിടി കഥകളി സ്കൂള്‍ എന്നിവിടങ്ങളില്‍ താത്കാലിക അധ്യാപകനായി. പിന്നീട് 1971ല്‍ കലാമണ്ഡലത്തില്‍ അധ്യാപകനായി ചേര്‍ന്നു. ദീർഘ കാലം വടക്കൻ വേഷ വിഭാഗം മേധാവിയും മൂന്ന് വർഷം കലാമണ്ഡലം പ്രിൻസിപ്പലുമായി. 1996 മാർച്ച് 31നു അദ്ദേഹം വിരമിച്ചു.
വിരമിച്ച ശേഷം കലാമണ്ഡലം ഭരണ സമിതി അംഗവും പരീക്ഷാ ബോർഡ് അംഗവുമായി. വിപുലമായ ശിഷ്യ സമ്ബത്തിനും ഉടമയാണ് വാഴേങ്കട വിജയൻ.
കേന്ദ്ര, കേരള സംഗീത നാടക അക്കാദമി അവാർഡുകള്‍, സംസ്ഥാന സർക്കാരിന്റെ കഥകളി പുരസ്കാരം, കലാമണ്ഡലം അവാർഡ്, ഫെലോഷിപ്പ്, പട്ടികാംതൊടി പുരസ്കാരം, വെള്ളിനേഴ് ഗ്രാമ പഞ്ചായത്തിന്റെ നിവാപം പുരസ്കാരം തുടങ്ങി അനേകം ബഹുമതികളും നേടി.
പിതാവിന്റെ പേരില്‍ തന്നെയുള്ള കഥകളിയിലെ ഏറ്റവും വലിയ പുരസ്കാരങ്ങളില് ഒന്നുമായ വാഴേങ്കട കുഞ്ചു നായർ സംസ്തുതി സമ്മാൻ ആണ് അദ്ദേഹം അവസാനം ഏറ്റുവാങ്ങിയ പുരസ്കാരം. ഇക്കഴിഞ്ഞ ജനുവരിയിലാണ് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങിയത്.
അമ്മ: പരേതയായ വാഴേങ്കട പടിഞ്ഞാറേ വെളിങ്ങോട്ട് നാണിക്കുട്ടിയമ്മ. ഭാര്യ: സി രാജലക്ഷ്മി. മക്കള്‍: ശൈലജ, ശ്രീകല, പ്രസീദ. മരുമക്കള്‍: പിഎസ് കൃഷ്ണ കുമാർ (വിമുക്ത ഭടൻ), സന്തോഷ് കുമാർ (ചളവറ ഗ്രാമ പഞ്ചായത്ത് മുൻ അംഗം), ശിവദാസ്.