മൂവാറ്റുപുഴ: കക്കടാശ്ശേരി-കാളിയാർ റോഡിൻ്റെ നിർമ്മാണത്തിൽ കക്കടാശ്ശേരി പാലത്തിൽ ഉൾപ്പെടുത്തിയിരുന്ന കാൽനടയാ ത്രക്കായിട്ടുള്ള നടപ്പാലം ഒഴിവാക്കിയതിൽ ദുരൂഹത ഉണ്ടെന്നും ,കാൽനട യാത്രക്കുവേണ്ടി സ്റ്റീൽ ഫുട് ബ്രിഡ്ജ് നിർമ്മിക്കണമെന്നും മുൻ എം.എൽ.എ.എൽദോ എബ്രഹാം സർക്കാരിനോട് ആവശ്യപ്പെട്ടു.
ഡി. പി.ആർ തയ്യാറാക്കുന്ന സമയത്ത് ഇക്കാര്യം ഉൾപ്പെടുത്തിയിരുന്നതാണ്. പുതിയ സർക്കാർ വന്നതിനു ശേഷം പ്രോജക്ടിൽ മാറ്റം വരുത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
ആയിരക്കണക്കിന് വാഹനങ്ങളാണ് ഇത് വഴി കടന്നു പോകുന്നത്.റോഡ് ഉയർന്ന നിലവാരത്തിൽ ആകുന്നതോടെ 6.30 മീറ്റർ മാത്രം വീതി ഉള്ള പാലത്തിലെ ഗതാഗതം കൂടുതൽ അപകടകരമാകും. കക്കടാശ്ശേരി, പുന്നമറ്റം പ്രദേശത്തെ സാധാരണ ജനങ്ങളുടെ നിലവിൽ ഉള്ള കാൽ നടയാത്ര ബുദ്ധിമുട്ടേറിയതാണ് .
ഇത് പരിഹരിക്കാൻ വേണ്ടിയാണ് കാൽനടക്കായി സ്റ്റീൽ ഫുട് ബ്രിഡ്ജ് പണിയാൻ തീരുമാനിച്ചതെന്നും എൽദോ പറഞ്ഞു.
റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നിർമാണം നടത്തുന്ന കേരളത്തിലെ പ്രധാന റോഡുകളിൽ ഒന്നാണിത്. 1 കി.മി.റോഡ് നിർമ്മാണത്തിന് ശരാശരി 3 കോടി രൂപയാണ് അനുവദിച്ചത്. 20.കി.മീ.റോഡ് ഉന്നത നിലവാരത്തിലാക്കുന്നതിന് ജനങ്ങളുടെ സഹകരണത്തോടെ റോഡിൻ്റെ വീതി കുട്ടി സൗകര്യപ്രദമാക്കേണ്ടതുണ്ട്.നിലവിൽ ശരാശരി വീതി 8 മീറ്റർ മാത്രം ആണ്. സൗജന്യമായി സ്വകാര്യ വ്യക്തികളുടെ ഭുമി ഏറ്റെടുക്കാൻ ജനപ്രതിനിധികൾ മുൻകൈ എടുക്കണം.ആയവന, പോത്താനിക്കാട് ,പൈങ്ങോട്ടൂർ പഞ്ചായത്തുകളിലെ ജനപ്രതിനിധികളും, രാഷ്ട്രീയ പാർട്ടി പ്രതിനിധികളും, റോഡ് വികസന സമിതി ഭാരവാഹികളെയും ഉൾപ്പെടുത്തി അടിയന്തര യോഗം വിളിച്ച് റോഡ് പ്രവർത്തിയിലെ അനിശ്ചിതത്വം ഒഴിവാക്കണമെന്നും എൽദോ എബ്രഹാം ആവശ്യപ്പെട്ടു.
കക്കടാശ്ശേരിപ്പാലത്തിന് ഇരുവശങ്ങളിലും കാൽനടയാത്രക്കാർക്കായി പ്രത്യേക നടപ്പാലം പണിയണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ:മുഹമ്മദ് റിയാസിനോട് നിവേദനത്തിലൂടെ മുൻ എം എൽ. എ.എൽദോ എബ്രഹാം ആവശ്യപ്പെട്ടു.