കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ ഓടുന്ന നവകേരള ബസ് എന്നറിയപ്പെടുന്ന സ്വിഫ്റ്റ് ഗരുഡ പ്രീമിയം സര്‍വീസ് വീണ്ടും മുടങ്ങി. വര്‍ക്ക് ഷോപ്പിൽ ഒരാഴ്ചയായി ബസ് ഉണ്ടെന്നും അതിനാൽ സർവീസ് നടത്തുന്നില്ലെന്നും കെഎസ്ആർടിസി അറിയിച്ചു. നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചിരുന്ന നവകേരള ബസ് ആണ് കോഴിക്കോട്-ബെംഗളൂരു റൂട്ടിൽ ഗരുഡ പ്രീമിയം സര്‍വീസായി ഓടി തുടങ്ങിയത്. എന്നാൽ പിന്നീട് കയറാൻ ആളില്ലാത്തതിനാൽ ബസ് നേരത്തെ നിർത്തി.
ഇതിനുശേഷവും വിരലിൽ എണ്ണാവുന്ന യാത്രക്കാരുമായാണ് ബസ് സർവീസ് നടത്തിയത്. “അറ്റകുറ്റപ്പണികൾക്കായി നിലവിൽ സേവനം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു,” അധികൃതര്‍ വിശദീകരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ വർക്ക്ഷോപ്പിലാണ് ഇപ്പോൾ ബസ്. ബസ് സമയക്രമത്തിൽ മാറ്റം വരുത്തിയാൽ കൂടുതൽ പേർ കയറുമെന്ന് യാത്രക്കാർ പറയുന്നു. ഇപ്പോഴത്തെ സമയക്രമമാണ് ബസില്‍ ആളുകള്‍ കുറയുന്നതിന് കാരണമെന്നും യാത്രക്കാര്‍ പറയുന്നു. ആളില്ലാത്തതിനാലാണ് വര്‍ക്ക് ഷോപ്പിലേക്ക് മാറ്റിയതെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്.