ദിലീപ് സിനിമാ വിവാദത്തിൽ വിശദീകരണവുമായി സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. പുതിയ സംവിധായകൻ ആവർത്തിച്ചു അഭ്യർത്ഥിച്ചാണ് സിനിമ കണ്ടത്. സമൂഹ മാധ്യമങ്ങളെ കുറിച്ചുള്ള പ്രമേയം ഇഷ്ടമായി. സിനിമയെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരിൽ തനിക്ക് എതിരെ നടന്ന സൈബർ ആക്രമണം കാര്യമാക്കുന്നില്ല. വിവാദം ആകുമെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ സിനിമ കാണുന്നത് ഒഴിവാക്കുമായിരുന്നുവെന്നും എം എ ബേബി പറഞ്ഞു.
അതേസമയം നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും എംഎ ബേബി പ്രതികരിച്ചു. നിലമ്പൂരിൽ എൽഡിഎഫ് ജയിക്കും. ഉചിതമായ സമയത്തു മികച്ച സ്ഥാനാർഥിയെ സംസ്ഥാന കമ്മറ്റി പ്രഖ്യാപിക്കും. സിപിഐഎം സ്ഥാനാർഥി നിർണയം സംസ്ഥാന നേതൃത്വം ചർച്ച ചെയ്യും. നിലമ്പൂരിൽ എൽഡിഎഫ് ജയിക്കേണ്ടത് കേരള ജനതയുടെ ആവശ്യമാണെന്ന് എംഎ ബേബി പറഞ്ഞു. സഖാവ് കുഞ്ഞാലി യുടെ മണ്ണാണ് നിലമ്പൂർ. കേരള വികസനം കണക്കിലെടുത്ത് ഇടതു മുന്നണിക്ക് നിലമ്പൂർ വിജയം തരും. തുടർ ഭരണത്തിനു തുടർച്ച നൽകുന്നതിന്റെ തുടക്കം ആകും നിലമ്പൂർ വിധിയെന്ന് അദേഹം പറഞ്ഞു.
നിലമ്പൂർ സീറ്റ് എൽഡിഎഫ് നിലനിർത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പ്രതികരിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പ് ഫലം സർക്കാരിനെ വിലയിരുത്തിലാകുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. തിരഞ്ഞെടുപ്പിൽ അൻവർ വിഷയം ഉന്നയിക്കില്ല. എൽഡിഎഫ് സ്ഥാനാർഥിയെ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്നും എംവി ഗോവിന്ദൻ.