തിരുവനന്തപുരം: ആലത്തൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അദ്ധ്യാപിക ദീപ നിശാന്ത് വിമര്‍ശിച്ചതിന് പിന്നാലെ അനില്‍ അക്കര എംഎല്‍എ ദീപ നിശാന്തിനെതിരെ രംഗത്ത് എത്തിയിരുന്നു.
തുടര്‍ന്ന് ഫേസ്ബുക്കിലൂടെ ഇരുവരും തമ്മിലുള്ള വിമര്‍ശനങ്ങളും പരിഹാസങ്ങളും കടുത്തു. ഇരുവരും തമ്മില്‍ ഫേസ്ബുക്കിലൂടെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ദീപ നിശാന്ത് ഇരുവരും തമ്മിലുള്ള ചാറ്റിന്റെ സ്ക്രീന്‍ ഷോട്ട് പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് അദ്ധ്യാപിക ശാരദക്കുട്ടി.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പി.കെ.ബിജുവും രമ്യ ഹരിദാസും തമ്മിലാണ് ആലത്തൂരിൽ മത്സരമെന്നാരും മറന്നു പോകരുത്. വാശിയേറിയ, അന്തസ്സുറ്റ ഒരു മത്സരമാണവിടെ ഉണ്ടാകേണ്ടത്.
രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ എല്ലാവരിലുമുണ്ടാകും. പക്ഷേ, രഹസ്യസംഭാഷണങ്ങളും സ്വകാര്യ ചാറ്റുമൊക്കെ പരസ്യമാക്കിക്കൊണ്ടുള്ള വിഴുപ്പലക്കൽ ഏതു സാഹചര്യത്തിലായാലും മാന്യമല്ല. സൗഹൃദമുള്ള സമയത്തെ ഫോൺ കോളുകൾ, ചാറ്റുകൾ ഒക്കെ സൂക്ഷിച്ചു വെച്ച് സൗഹൃദം നഷ്ടപ്പെടുമ്പോൾ അവയെടുത്തുപയോഗിക്കുന്നത് ഭയപ്പാടുണ്ടാക്കുന്ന തരം സ്വഭാവ വൈകല്യമാണ്.
ഗാലറിയിൽ കയ്യടിക്കാൻ ഇരുപക്ഷത്തും ആളുള്ളതു കൊണ്ട് അതൊക്കെ വലിയ പൊതുജനാംഗീകാരമായി കാണേണ്ടതുമില്ല. ഇതൊക്കെ കണ്ട് ലജ്ജയോടെ തല കുനിച്ചിരിക്കുന്ന വേറൊരു വലിയ വിഭാഗവും ഇവിടെയുണ്ട്. രണ്ടു കൂട്ടരുടെയും വിഴുപ്പലക്കലുകൾ കേട്ട് അവർക്ക് മനംപിരട്ടലാണുണ്ടാകുന്നത്.
എസ്.ശാരദക്കുട്ടി


