തിരുവനന്തപുരം: സ്വാശ്രയ കോളേജുകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളിലെ ആശയക്കുഴപ്പമകറ്റാന്‍ ഉപാധികളോടെ ഇക്കൊല്ലത്തെ മെഡിക്കല്‍ പ്രവേശനം നടത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. സ്വാശ്രയ കോളേജുകളിലെ ഫീസ്നിര്‍ണയ നടപടികള്‍ നീളുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം. നിശ്ചിത ഫീസ് ഒടുക്കാന്‍ തയാറാണെന്ന് പ്രത്യേകം എഴുതിവാങ്ങി പ്രവേശന നടപടി ആരംഭിക്കാനാണ് ധാരണ.
കോടതി വിധിയെത്തുടര്‍ന്ന് ഫീസ് നിര്‍ണയ സമിതിയുടെ അംഗസംഖ്യ പത്തില്‍നിന്ന് അഞ്ചായി കുറയ്ക്കാനുള്ള ബില്‍ നിയമസഭ പാസാക്കിയെങ്കിലും ഇനിയും വിജ്ഞാപനം ഇറങ്ങിയിട്ടില്ല. വിജ്ഞാപനമായാല്‍ ഫീസ് നിര്‍ണയത്തിന് ഒരുമാസമെങ്കിലും വേണ്ടിവരും. കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഫീസ് പുനര്നിര്ണയിക്കേണ്ടതുമുണ്ട്. കഴിഞ്ഞവര്‍ഷം ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ സമിതി നിശ്ചയിച്ച ഫീസ് ഹൈക്കോടതി റദ്ദാക്കുകയും പുനര്‍നിര്‍ണയത്തിന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. വിധിയെത്തുടര്‍ന്ന് പത്തംഗ ഫീസ് നിര്‍ണയ സമിതിയുടെ അംഗസംഖ്യ അഞ്ചാക്കി ചുരുക്കാനു സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ ആലോചിച്ചെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷന് തടഞ്ഞു. ഇതേത്തുടര്‍ന്നാണ് നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചത്.
മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിച്ച സമയത്തിനുള്ളില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ ബോണ്ട് വാങ്ങി തത്കാലം പ്രവേശനം നടത്താനാണ് ധാരണ. അതേസമയം, ഫീസ് സംബന്ധിച്ച് ധാരണയില്ലാത്തത് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് രക്ഷിതാക്കള്‍ പറയുന്നു. മെഡിക്കല്‍, അനുബന്ധ കോഴ്സുകളില്‍ പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മിഷണര്‍ വിജ്ഞാപനമിറക്കുന്നതിനു മുന്നോടിയായി സര്‍ക്കാര്‍ ഇറക്കേണ്ട ഉത്തരവുകളും വൈകുകയാണ്. സ്വാശ്രയ കോളജുകളിലെ സംവരണം ഉള്‍പ്പെടെയുള്ളവ നിശ്ചയിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കേണ്ടത്. പ്രവേശന നടപടികള്‍ ആരംഭിക്കാനായി ഈ ഉത്തരവിറങ്ങണം.


