സ്പ്രിംഗ്ലർ വിഷയത്തെ കേന്ദ്രീകരിച്ച് സർക്കാർവിരുദ്ധത പ്രചരിപ്പിച്ച മാധ്യമ നടപടി ദുരന്തകാല റിപ്പോർട്ടിങ്ങിലെ സദാചാര ലംഘനം ആണെന്ന് പ്രശസ്ത മാധ്യമ നിരൂപകൻ ഡോക്ടർ സെബാസ്റ്റ്യൻ പോൾ പറഞ്ഞു.
ജീവിക്കുന്നതിനുള്ള അവകാശം ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തിൽ സ്വകാര്യതാ അവകാശത്തിനും പരിമിതി ഉണ്ടാവും. സ്വകാര്യത സംരക്ഷിക്കപ്പെടേണ്ട പരിപാവനതയാണ്. എന്നാൽ കൊറോണ വൈറസിന് മരുന്ന് കണ്ടുപിടിക്കാൻ ഉപകരിക്കുമെങ്കിൽ തൻറെ വ്യക്തിവിവരങ്ങൾ ബഹുരാഷ്ട്ര മരുന്നു കമ്പനികൾ അടക്കം ആർക്കും കൈമാറുന്നതിന് ഞാൻ തയ്യാറാണ്.
കേരള മീഡിയ അക്കാദമിയുടെ ‘മാധ്യമ ജാലക’ത്തിൽ കൊറോണ കാലത്തെ മാധ്യമ പ്രവർത്തനം വിലയിരുത്തുകയായിരുന്നു അദ്ദേഹം.
ഭൂമുഖത്തെ ഏതെങ്കിലും ഭാഗത്തെ ദുരന്തം സുരക്ഷിതാമായ മറ്റു പ്രദേശങ്ങളിൽ അടക്കം ഇരുന്നുകൊണ്ട് റിപ്പോർട്ട് ചെയ്യുകയായിരുന്നു മുമ്പൊക്കെ. എന്നാൽ ഇന്ന് ആഗോള ദുരന്ത റിപ്പോർട്ടിംഗായി. ഈ വേളയിൽ മാധ്യമങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്വം ഉണ്ട്. രോഗവ്യാപനം തടയുന്നതിന് സർക്കാരിൻറെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന സമീപനമാണ് ആദ്യഘട്ടത്തിൽ കേരളത്തിലെ മാധ്യമങ്ങൾ പൊതുവിൽ സ്വീകരിച്ചത്. എന്നാൽ സ്പ്രിംഗ്ലറി നെ വീണുകിട്ടിയ അവസരമാക്കി ഉപയോഗിച്ചു സർക്കാർവിരുദ്ധത എന്ന ജനതിക സ്വഭാവം പ്രകടിപ്പിച്ചു. കോവിഡ് 19 ഉപേക്ഷിച്ച് സർക്കാർവിരുദ്ധ പ്രചാരണത്തിലായി ഒരാഴ്ച. സന്ധ്യക്ക് 7 മണിയുടെ ടി വി ചർച്ചകൾ അതിനാക്കി മാറ്റി. സർക്കാരിനെ അധിക്ഷേപിച്ചു കൊണ്ട് രോഗപ്രതിരോധ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കുന്ന ഇടപെടലായി അത് മാറി. വിഷയം കോടതി പരിഗണിക്കുന്ന കേസായി.
വഴിതെറ്റലിനെ പറ്റി മാധ്യമങ്ങൾ തന്നെ ആത്മപരിശോധന നടത്തണം. പുരയ്ക്ക് തീപിടിക്കുമ്പോൾ കഴുക്കോലിന് വിലപറയുന്ന രീതിയായി പോയി മാധ്യമ നടപടി . മുങ്ങിത്താഴാൻ പോകുന്നവന് വൈക്കോൽ തൂമ്പുങ്കൽ അത് ഇട്ടു കൊടുക്കുക എന്നതാണ് പ്രധാനം. അതിനുപകരം മനുഷ്യജീവന് അപകടം സംഭവിക്കുന്ന വേളയിൽ സർക്കാർവിരുദ്ധ അപസ്മാരം സൃഷ്ടിക്കാൻ ഇറങ്ങിയത് മാധ്യമ ധാർമികതയ്ക്ക് നിരക്കുന്നതല്ല. കേരളത്തിലെ നല്ലൊരു പങ്ക് മാധ്യമങ്ങൾ ജനങ്ങളോടും നാടിനോടും ഉള്ള ഉത്തരവാദിത്വം കാട്ടിയില്ല.
കൊറോണാ കാലം മാധ്യമങ്ങളുടെ നിലനിൽപ്പിനും ഭീഷണിയാണ്. അതുകൊണ്ട് ഈ മഹാമാരി എത്രയും വേഗം ഇല്ലാതാക്കേണ്ടത് മാധ്യമങ്ങളുടെയും താൽപര്യവുമാണ്.
രണ്ടു വർഷത്തേക്ക് മാധ്യമങ്ങൾക്ക് സർക്കാർ പരസ്യം നൽകാൻ പാടില്ല എന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ അഭിപ്രായം കേന്ദ്രസർക്കാർ ചെവികൊള്ളരുത്. പരസ്യത്തിലൂടെ ജനങ്ങൾക്ക് വിവരം അറിയാൻ കഴിയും. അതിനുപുറമേ മാധ്യമങ്ങളുടെ നിലനിൽപ്പിന് സർക്കാർ പരസ്യം ആവശ്യമാണെന്നും സെബാസ്റ്റ്യൻ പോൾ ചൂണ്ടിക്കാണിച്ചു