അടിമാലി: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ അടിമാലി ലക്ഷം വീട് കോളനി ഭാഗത്ത് രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. വീട് തകർന്ന് സിമന്റ് സ്ലാബുകൾക്കടിയിൽപ്പെട്ട ദമ്പതിമാരിൽ ബിജുവാണ് മരിച്ചത്. ബിജുവിൻ്റെ ഭാര്യ സന്ധ്യയെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ഇവരെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ദമ്പതികളെ പുറത്തെടുക്കാന്‍ അഗ്നിരക്ഷാ സേനയും എന്‍ഡിആര്‍എഫും നാട്ടുകാരും ചേര്‍ന്ന് നടത്തിയത് മണിക്കൂറുകള്‍ നീണ്ട ദുഷ്കര രക്ഷാപ്രവര്‍ത്തനമായിരുന്നു.
ഇവർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സന്ധ്യയുടെ കാലിന് പരിക്കേറ്റതായാണ് വിവരം. എന്നാൽ സന്ധ്യയ്ക്ക് ശ്വാസ തടസമുണ്ടെന്നും വിളിച്ചാൽ പ്രതികരിക്കുന്നുണ്ടെന്നും രക്ഷാപ്രവർത്തനത്തിന് സ്ഥലത്തെത്തിയ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.അതേസമയം സന്ധ്യയെ രക്ഷിച്ച് ഒരു മണിക്കൂറോളം കഴിഞ്ഞാണ് ഭർത്താവ് ബിജുവിനെയും പുറത്ത് എത്തിക്കാനായത്. 2 മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് തകർന്ന വീടിന്റെ അവശിഷ്ടങ്ങൾ നീക്കിയാണ് ബിജുവിനെയും പുറത്തെടുത്തത്. പുറത്തെടുക്കുമ്പോൾ ബിജു ഗുരുതരാവസ്ഥയിലായിരുന്നു.
മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ മാറി താമസിക്കാനുള്ള നിര്‍ദേശം അധികൃതര്‍ നേരത്തേ തന്നെ നല്‍കിയിരുന്നു. എന്നാല്‍ തങ്ങള്‍ അടുത്തുള്ള കുടുംബ വീട്ടിലേക്ക് മാറാം എന്ന് അധികൃതരെ അറിയിച്ച് ബിജുവും സന്ധ്യയും അവിടെ തന്നെ തുടരുകയായിരുന്നു. രാത്രി മണ്ണിടിഞ്ഞതോടെ, കോണ്‍ക്രീറ്റ് മേല്‍ക്കൂര ഇവര്‍ക്ക് മുകളിലേക്ക് പതിച്ചു. പൂര്‍ണമായി തകര്‍ന്ന വീടിന്റെ മേല്‍ക്കൂര രണ്ടായി പിളര്‍ന്നിരുന്നു. കുടുങ്ങിക്കിടക്കുമ്പോള്‍ തന്നെ ഇരുവരുടെയും ആരോഗ്യനില പരിശോധിച്ച ഡോക്ടര്‍ ബിജുവിന്റെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.


