അഴിമതി ആരോപണം നേരിടുന്ന അനർട്ടിൻ്റെ സിഇഒ ഐ എഫ് എസ് കേഡർ ഉദ്യോഗസ്ഥനായ നരേന്ദ്രനാഥ വേലൂരിയെ മാറ്റിയ സംഭവത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. വേലൂരിയെ നീക്കം ചെയ്തത് കൊണ്ട് പ്രശ്നങ്ങൾ അവസാനിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല. ക്രമക്കേടുകളിൽ വിജിലൻസിൻ്റെയും നിയമസഭാ സമിതിയുടെയും അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
വെല്ലൂരിക്കെതിരെ അച്ചടക്ക നടപടിയുടെ ഫയൽ മൂന്നു വർഷംകൊണ്ട് 188 തവണ സഞ്ചരിച്ച് എന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. അച്ചടക്ക നടപടിയിൽ തീരുമാനമെടുക്കാത്തത് മന്ത്രി ബന്ധു ഭരിക്കുന്ന വകുപ്പാണെന്നും അദേഹം പറഞ്ഞു. നൂറുകണക്കിന് കോടി രൂപയുടെ അഴിമതിയാണ് അനർട്ടിൽ നടന്നത്. ഒരു ഉദ്യോഗസ്ഥനെ നീക്കിയതു കൊണ്ട് ഈ അഴിമതി ഇല്ലാതാകുന്നില്ല. ഇത് വിശദമായി അന്വേഷിക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു.
ആരോപണ വിധേയനായ വേലൂരിയെ കാലങ്ങളായി രണ്ടു മന്ത്രിമാരും ഭരണത്തിലെ ഉന്നതരു ചേർന്ന് സംരക്ഷിച്ചുവരികയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. വനം വകുപ്പിന്റെയും ഊർജവകുപ്പിന്റെ സെക്രട്ടറിയായിരുന്ന ജ്യോതിലാൽ ഈ ഫയൽ പലവട്ടം കണ്ടതാണ്. വനംമന്ത്രി ശശീന്ദ്രന്റെ അടുത്തും എത്തിയതായി ഇതു സംബന്ധിച്ച് ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു. അച്ചടക്ക നടപടിക്കു ശുപാർശ ചെയ്യപ്പെട്ട ഈ ഉദ്യോഗസ്ഥനെതിരെ യാതൊരു നടപടിയും ഉണ്ടായില്ലെന്നു മാത്രമല്ല, അനർട്ട്, ഹൈഡൽ ടൂറിസം പോലുള്ള പ്രധാനപ്പെട്ട പദ്ധതികളുടെ തലപ്പത്ത് നിയമിതനാവുകയാണ് ചെയ്തത്. വനംവകുപ്പിന്റെ നടപടി നേരിടുന്നതിനിടെ ജ്യോതിലാൽ തന്നെ സെക്രട്ടറിയായിരുന്ന ഊർജവകുപ്പിന്റെ ഉന്നതസ്ഥാനത്ത് വേലൂരി എത്തിയത് എങ്ങനെ എന്നതും അന്വേഷണവിധേയമാക്കേണ്ടതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.


